കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഗെയ്റ്റിലെ ഗ്രിൽ റോളറിനിടയിൽ
കൊടുങ്ങല്ലൂർ: കാനയുടെ മുകളിൽ സ്ഥാപിച്ച ഗ്രിൽ റോളറിനിടയിൽ കാൽ കുടുങ്ങി ബാലികയ്ക്ക് പരിക്കേറ്റു. താലൂക്ക് ആശുപത്രിയുടെ ഗെയ്റ്റിന് താഴെ സ്ഥാപിച്ചിട്ടുള്ള ഗ്രിൽ റോളറിനിടയിലാണ് വഴിയാത്രക്കാരിയായ ലോകമലേശ്വരം പറപ്പുള്ളി കാരേക്കാട്ട് പരേതനായ സോമന്റെ മകൾ ഷിഖയുടെ (12) കാൽ കുടുങ്ങിയത്.
ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. പെൺകുട്ടിയും കൂടെയുണ്ടായിരുന്ന അമ്മയും കണ്ടു നിന്നവരും കാൽ വലിച്ചെടുക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയതോടെ പൊലീസും സ്ഥലത്തെത്തി. ഒടുവിൽ പുല്ലൂറ്റ് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ച് അവരെത്തിയാണ് കുട്ടിയുടെ കാൽ പുറത്തെടുത്തത്.
കാലിന് സാരമല്ലാത്ത പരിക്കേറ്റ കുട്ടിക്ക് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശ്രൂഷൂഷ നൽകി. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ കവാടത്തിൽ കാനക്ക് മുകളിലാണ് പൈപ്പുകൾ കൊണ്ട് ഗ്രിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ ഗ്രില്ലിൽ ഇതിനു മുമ്പും കാൽനട യാത്രക്കാരുടെ കാലുകൾ കുടുങ്ങിയിട്ടുണ്ടെന്ന് പരിസരത്തെ വ്യാപാരികൾ പറഞ്ഞു.
കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സുനി പി.ബി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ബിനുരാജ്, എസ്. സന്ദീപ് , ആർ. വിജയൻ, എസ്. ശ്രീജിത്ത്, സി.പി. ബിജു എന്നിവർ ചേർന്ന് ഹൈഡ്രോളിക്ക് കോമികട്ടർ ഉപയോഗിച്ച് പൈപ്പു കമ്പികൾ അകത്തിയാണ് കുട്ടിയുടെ കാൽ പുറത്തെടുത്തത്. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷിഖ.