
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള ഒരു വീട്ടിൽ നിന്ന് ഒരു വാഹനം എന്ന നിയന്ത്രണമില്ലാതെ എല്ലാവർക്കും സൗജന്യമായി കടന്നുപോകാൻ കഴിയണമെന്ന് റവന്യു മന്ത്രി കെ. രാജൻ. ഒന്നിൽക്കൂടുതൽ വാഹനമുണ്ടെന്ന പേരിൽ ആർക്കും പാസ് നിഷേധിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാലിയേക്കര ടോൾ പ്ലാസയിലെ തദ്ദേശീയരുടെ യാത്രാപാസ് പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ വാഹനങ്ങൾ, തദ്ദേശ സ്ഥാപന വാഹനങ്ങൾ എന്നിവ കടന്നു പോകുമ്പോൾ അവരോട് മാന്യമായി പെരുമാറണമെന്നും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് മന്ത്രി നിർദ്ദേശം നൽകി. എൻ.എച്ച്.എ അധികൃതർ നൽകിയ നിർദേശങ്ങളിൽ അവ്യക്തതയുണ്ടെങ്കിൽ അത് ടോൾ പിരിക്കുന്ന കരാർ കമ്പനിക്ക് കളക്ടറോട് എഴുതി ചോദിക്കാം.
മന്ത്രിയുടെ നിർദ്ദേശം കരാർ കമ്പനി അംഗീകരിച്ചു. നാഷണൽ ഹൈവേയിലെ സർവീസ് റോഡ് പലയിടത്തും പൂർത്തിയാവാത്തതും ഡ്രെയിനേജ്, സ്ട്രീറ്റ് ലൈറ്റ്, വെള്ളക്കെട്ട് പ്രശ്‌നങ്ങളും ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡന്റുമാർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
കരാർ ലംഘനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.കെ രാമചന്ദ്രൻ എം.എൽ.എ പാസുമായി ബന്ധപ്പെട്ട തദ്ദേശീയരുടെ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടോൾ പ്ലാസയിലെ ഉദ്യോഗസ്ഥരുടെ അപമര്യാദയായുള്ള പെരുമാറ്റങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് യോഗത്തിൽ ഉന്നയിച്ചു. കളക്ടർ ഹരിത വി.കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഐ.ജെ മധുസൂദനൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.എസ് പ്രിൻസ്, അഡ്വ.ജോസഫ് ടാജറ്റ്, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ, എൻ.എച്ച്.എ, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ, ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചറൽ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തദ്ദേശീയർക്ക് യാത്രാ ഇളവ് തുടരും
പുതുക്കാട് : പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശീയർക്ക് അനുവദിച്ചിരുന്ന യാത്രാഇളവ് പുന:സ്ഥാപിക്കാൻ ഇന്നലെ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ തീരുമാനമായതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. മന്ത്രിയെ കൂടാതെ കെ.കെ.രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് , ജില്ലാ കളക്ടർ ഹരിത വി.കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ടോൾ പ്ലാസ അധികൃതർ എന്നിവർ പങ്കെടുത്തു. ഈ മാസം തുടക്കത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളുമൊത്ത് ടോൾപ്ലാസയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. അന്ന് റവന്യൂ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ചർച്ച നടത്തുമെന്ന് കളക്ടർ ഹരിത വി.കുമാർ അറിയിച്ചിരുന്നു.