
കൊടുങ്ങല്ലൂർ: ജില്ലയുടെ സ്വപ്ന പദ്ധതിയായ അഴീക്കോട് മുനമ്പം പാലം നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഏപ്രിലിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാൻ തൃശൂർ എറണാകുളം ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കയ്പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ മുനമ്പത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലം പണി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പുമായി സ്ഥലമേറ്റെടുക്കലിൽ ധാരണയിലെത്തി.
മുനമ്പം ഭാഗത്തെ ജങ്കാർ ജെട്ടി മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. അഴീക്കോട് മുനമ്പം പാലം യാഥാർത്ഥ്യമാകുന്നതോടെ മുനമ്പത്ത് നിന്ന് കേരളത്തിന്റെ വടക്കൻ മേഖലകളിലേക്ക് എളുപ്പമാർഗത്തിൽ എത്തിച്ചേരാനും തെക്കൻ ജില്ലകളിൽ നിന്ന് വൈപ്പിൻകര വഴി ഗതാഗത കുരുക്കില്ലാതെ കടന്നുപോകാനും സാധിക്കും.
ഈ മേഖലയിലെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നത്. തീരദേശ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഏറെ പ്രയോജനമാകുന്ന അഴീക്കോട് മുനമ്പം പാലം നിർമാണത്തിന് കിഫ്ബി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി നൽകിയത്. ജില്ലാ കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് റൂമിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എം.എൽ.എമാരായ ഇ.ടി ടൈസൻ മാസ്റ്റർ, കെ.എൻ ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത വി.കുമാർ, എറണാകുളം കളക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.