guruvayoor

ഗുരുവായൂർ: പതിവായി ആനപ്പുറത്ത് ശീവേലിയെഴുന്നള്ളുന്ന ഗുരുവായൂരപ്പന് നാളെ ആനയില്ലാതെയാണ് ശീവേലി. ഇതും ആനയോട്ടത്തെ പോലെ തന്നെ ചരിത്ര സ്മരണയുണർത്തുന്നതാണ്. ഒരു ഭാഗത്ത് ആനകൾ നിരനിരയായി ഓടുമ്പോൾ അതേ ദിവസം തന്നെ ആനയില്ലാതെ ശീവേലി നടത്തുന്നു.

രാവിലെ ശീവേലിക്ക് ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് കൈയിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കുക. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നതിനായാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ചടങ്ങ് നടത്തുന്നത്. കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളിൽ നിന്നും ആനകളെ കൊണ്ടുവന്നായിരുന്നു പഴയകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നിർവഹിച്ചിരുന്നത്. ഒരുവർഷം സാമൂതിരിയുടെ കൈവശമുള്ള ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകളെ കൊച്ചിരാജാവ് അയച്ചില്ലത്രേ.

ക്ഷേത്രോത്സവത്തിന് ആനകളെത്താത്തതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു. ഈസമയം തൃക്കണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് നിറുത്തിയിരുന്ന ആനകൾ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയെന്നാണ് ഐതിഹ്യം. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് നാളെ നടക്കുന്ന ആനയില്ലാ ശീവേലി. ആന ഓടി വന്നതിനെ അനുസ്മരിപ്പിക്കാനാണ് ആനയോട്ടവും നടത്തുന്നത്.