
ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷപൂജയ്ക്ക് ശേഷമായിരുന്നു ദിക്ക് കൊടികൾ സ്ഥാപിക്കൽ ചടങ്ങ്. ക്ഷേത്രവും ഉത്സവച്ചടങ്ങുകളും അഷ്ടദിക്പാലകരെ ഏൽപ്പിച്ച ഗുരുവായൂരപ്പൻ ഇനിയുള്ള ഉത്സവദിനങ്ങളിൽ ആഘോഷച്ചടങ്ങുകൾ തന്റെ പ്രജകൾക്കൊപ്പം ആസ്വദിക്കാനായി രാജകീയപ്രൗഢിയിൽ എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. അഷ്ടദിക്പാലകരെ ഉദ്ദേശിച്ച് എട്ട് സ്ഥാനങ്ങളിലായി ഉറപ്പിച്ചിട്ടുള്ള ബലിപീഠങ്ങൾക്കരികിലാണ് ദിക് കൊടികൾ സ്ഥാപിച്ചത്. എട്ട് ദിക്കുകളിലും പ്രത്യേകപൂജകൾ നടത്തിയ ശേഷം ബലിപീഠത്തിനോടനുബന്ധിച്ച് സ്ഥാപിച്ച ചെറിയമുളങ്കാലുകളിലാണ് കൊടിയും മണിയും കെട്ടിയത്.
തുടർന്ന് നടന്ന എഴുന്നള്ളിപ്പിന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം അരങ്ങേറി. എഴുന്നള്ളിപ്പിന് മുന്നിൽ തഴ, സൂര്യമറ, കൊടികൾ എന്നിവ അകമ്പടിയായി. തുടർന്നായിരുന്നു ക്ഷേത്രത്തിൽ പാലാഭിഷേകം, നവകം, പന്തീരടിപൂജ എന്നിവ. പതിനൊന്ന് മണിയോടെ ശ്രീഭൂതബലി ചടങ്ങുകൾക്ക് ആരംഭമായി. മൂന്ന് പ്രദക്ഷിണം നടന്നും നാലാമത് ഓട്ടപ്രദക്ഷിണവുമാണ് ശ്രീഭൂതബലിക്ക്. ഭൂതഗണങ്ങൾക്ക് അന്നം നൽകുമ്പോൾ മേൽനോട്ടം വഹിക്കാൻ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നു എന്നതാണ് ഇതിന്റെ സങ്കൽപ്പം.
ഒറ്റശ്വാസത്തിൽ ക്ഷേത്രം പ്രദക്ഷിണം വെച്ച് ക്ഷേത്രപാലകന് ഹവിസ് തൂകണം. ഇതിനായി ഹവിസുമായി ഓതിക്കൻ ശരവേഗത്തിൽ ഓടും. പിന്നാലെ ആനപ്പുറത്ത് ഗുരുവായൂരപ്പനും. ആനയുടെ മുമ്പിലും പിന്നിലുമായി നാരായണ മന്ത്രം ഉരുവിട്ട് ഭക്തജനങ്ങളും പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്ന് ഗുരുവായൂരപ്പനെ സ്വർണ്ണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു. നാലമ്പലത്തിനകത്ത് ശ്രീകോവിലിനു തെക്ക് ഭാഗത്തായി സ്വർണ്ണപഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പ് എഴുന്നള്ളിച്ചു.
ഗുരുവായൂരപ്പൻ സ്വർണ്ണ
പഴുക്കാമണ്ഡപത്തിലെഴുന്നള്ളി
ഗുരുവായൂർ: ദേവഗണങ്ങൾക്കും ഭക്തർക്കും ദർശനം നൽകി ഗുരുവായൂരപ്പൻ സ്വർണ്ണ പഴുക്കാമണ്ഡപത്തിലെഴുന്നള്ളി. ഉത്സവം രണ്ടാം ദിവസം മുതലാണ് സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിക്കുക. രാവിലെ ശ്രീഭൂതബലിക്ക് നാലമ്പലത്തിനകത്ത് സപ്തമാതൃക്കൾക്ക് ബലിതൂവുന്ന സമയത്ത് ഭഗവാൻ സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ ഉപവിഷ്ടനായി തന്നെ വണങ്ങാനെത്തുന്ന ദേവഗണങ്ങൾക്ക് ദർശനം നൽകുന്നു. പൂർണ്ണമായും സ്വർണ്ണത്താൽ നിർമ്മിച്ച പഴുക്കാമണ്ഡപത്തിൽ വീരാളിപ്പട്ട് വിരിച്ച് ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ച് അതിൽ രാജകീയപ്രൗഢിയിലാണ് എഴുന്നള്ളിപ്പ്. ചുറ്റും കർപ്പൂര ദീപം തെളിച്ച് അഷ്ടഗന്ധത്തിന്റെ ധൂമപ്രപഞ്ചത്തിലാണ് ഭഗവാന്റെ എഴുന്നള്ളത്ത്. മുന്നിൽ നിലവിളക്കും, കുത്ത് വിളക്കും നിരത്തിവച്ചു. മൂന്ന് മണിക്കൂർ നേരം തായമ്പകയുടെ ശബ്ദതരംഗങ്ങൾ ആസ്വദിച്ച് തന്റെ പ്രജകൾക്ക് ഗുരുവായൂരപ്പൻ ദർശനം നൽകി. ഉത്സവനാളുകളിൽ മാത്രമാണ് സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ ഭഗവാൻ ഭക്തർക്ക് ദർശനം നൽകുന്നത്.