
തൃശൂർ : ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്രയും പെട്ടെന്ന് ട്രോമകെയർ സംവിധാനം പ്രവർത്തനസജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വർഷങ്ങളായി മുടങ്ങിക്കിടന്ന ട്രോമകെയർ ബ്ലോക്ക് കോടതി വ്യവഹാരം അവസാനിപ്പിച്ച് പുനരാരംഭിക്കുന്നതിനായുള്ള ഇടപെടൽ നടത്തിയിരുന്നു.
ഇതിന്റെ ഫലമായി വർഷങ്ങൾക്ക് ശേഷം ട്രോമകെയറിന്റെ നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്. വളരെ വേഗം നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എമർജൻസി മെഡിസിൻ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജിൽ ഒരു പീഡിയാട്രിക് ഐ.സി.യുവിന്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിക്കുന്നതിന് കിഫ്ബിയിലൂടെ പണം അനുവദിച്ചിട്ടുണ്ട്. സമയബന്ധിതമായി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിക്കുന്നതിനായുള്ള നിർദ്ദേശം എസ്.പി.വിക്ക് നൽകിയിട്ടുണ്ട്.
ഈ വർഷം ന്യൂറോ സർജറിക്ക് രണ്ട് പി.ജി സീറ്റുകൾ മെഡിക്കൽ കോളേജിന് അധികമായി ലഭിച്ചിരുന്നു. മെഡിക്കൽ കോളേജിന് സ്വന്തമായൊരു എം.ആർ.ഐ യന്ത്രം അനുവദിക്കും. ഒഴിവുള്ള മെഡിസിൻ വിഭാഗം പ്രൊഫസർ തസ്തിക ഉടൻ നികത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി.
രോഗികളുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടക്കകൾ മരുന്നുപയോഗിച്ച് വൃത്തിയാക്കാനും നിർദ്ദേശിച്ചു. അത്യാഹിത വിഭാഗം, വിവിധ വാർഡുകൾ എന്നിവ മന്ത്രി സന്ദർശിക്കുകയും രോഗികൾ, കൂട്ടിരിപ്പുകാർ, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.
സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവ കാര്യക്ഷമമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. അസ്ഥിരോഗ വാർഡിൽ ഓപറേഷൻ കാത്തുകിടക്കുന്നവർക്ക് ഓപറേഷൻ തിയേറ്റർ സൗകര്യം ലഭ്യമാക്കാനായി സൂപ്രണ്ടിനും, പ്രിൻസിപ്പലിനും മന്ത്രി നിർദ്ദേശം നൽകി.
പരാതി പ്രവാഹം
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെത്തിയ ആരോഗ്യ മന്ത്രിയോട് രോഗികളുടെ പരാതി പ്രവാഹം. അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട രോഗികളും കൂട്ടിയിരിപ്പുകാരും അവരുടെ പരാതിക്കെട്ടുകൾ അഴിക്കുകയായിരുന്നു. ശുചിമുറി സൗകര്യക്കുറവും, ട്രോളി, വീൽച്ചെയർ എന്നിവ കിട്ടാത്തതും ശുദ്ധജലം ഇല്ലാത്തതും രോഗികൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പ്രിൻസിപ്പൽ ഡോ.പ്രതാപ് സോമനാഥ്, ലെയ്സൺ ഓഫീസർ ഡോ.സി.രവീന്ദ്രൻ, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിജു കൃഷ്ണൻ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.