
കുന്നംകുളം: ആറ്റുപ്പുറത്ത് യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ജി.സുരേഷ്, വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കി. യുവതി ഉപയോഗിച്ചിരുന്ന ഫോണുകൾ അന്വേഷണ സംഘം ശേഖരിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഭർത്താവിന്റെ ഫോൺ വന്നതിനു പിന്നാലെയാണു ഫൈറൂസ് തൂങ്ങി മരിച്ചതെന്ന് വീട്ടുകാർ പറയുന്നു. മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്നാണു ബന്ധുക്കളുടെ ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജാഫർ വിദേശത്താണ്. ഒന്നര വർഷം മുൻപാണു ഫൈറൂസിനെ ജാഫർ വിവാഹം കഴിച്ചത്. നാലുമാസം പ്രായമുള്ള പെൺകുഞ്ഞുണ്ട് ഇവർക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗർഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു. ജനിച്ചതു പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഭർത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവന്നു. ഇതിനുശേഷം ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കൈമാറി. പ്രസവശേഷം ഫൈറൂസിനേയും കുഞ്ഞിനെയും സംരക്ഷിക്കാൻ ജാഫർ തയാറായില്ലെന്നും പരാതിയുണ്ട്. പെൺകുഞ്ഞ് ഇപ്പോൾ ഫൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്. ജാഫറിനെ വിദേശത്തുനിന്ന് നാട്ടിൽ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നെ ഇവിടുന്ന് കൊണ്ടുപോകണം, എനിക്ക് ഇവിടെ പറ്റൂല്ല എന്ന് മോൾ പറഞ്ഞു. ഞങ്ങൾ പോയി കൊണ്ടുവന്നു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ വിളിക്കും. വിഡിയോ കോളിൽ കുഞ്ഞിനെ കാണും, ഫോൺ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്.–
-കുഞ്ഞിപ്പ (ഫൈറൂസിന്റെ പിതാവ്).