അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യു.എ.ഇ കാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അദ്ദേഹത്തിന്റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ എന്നിവർ ചേർന്നാണ് അബുദാബിയിലെ കൊട്ടാരത്തിൽ സ്വീകരിച്ചത്.

യു.എ.ഇയുടെ വികസനത്തിൽ മലയാളികൾ വഹിച്ച പങ്കിനെ ശൈഖ് നഹ്യാൻ പ്രകീർത്തിച്ചു. ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികൾ യു.എ.ഇയ്ക്ക് എന്നും മുതൽക്കൂട്ടാണ്. പരസ്പര സഹകരണത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ മികച്ച ഭാവി പ്രദാനം ചെയ്യും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്ത്യക്കാരോട്, വിശേഷിച്ച് മലയാളികളോട് യു.എ.ഇ ഭരണകൂടം കാണിക്കുന്ന സ്‌നേഹത്തിനും സാഹോദര്യത്തിനും മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു.

കേരളത്തിന്റെ ഉപഹാരം ശൈഖ് നഹ്യാന് മുഖ്യമന്ത്രി സമ്മാനിച്ചു. വെള്ളിയാഴ്ച ദുബായിൽ എക്സ്‌പോ 2020 കേരള പവലിയൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം എക്സ്‌പോ കമ്മിഷണർ ജനറൽ കൂടിയായ ശൈഖ് നഹ്യാൻ സ്വീകരിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലി, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മിർ മുഹമ്മദ് എന്നിവരും പങ്കെടുത്തു.