
തിരുവനന്തപുരം: കാട്ടുതേനീച്ചയുടെ കൂട് നശിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് തേനീച്ച ആക്രമണത്തിൽ വൃദ്ധ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത പൊലീസ്, ആശുപത്രി അധികൃതർക്കെതിരെയും കമ്മിഷൻ അന്വേഷണത്തിന് നിർദ്ദേശം നൽകി.
കഴക്കൂട്ടം പൊലീസ് അസിസ്റ്റന്റ് കമ്മിഷണറും തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണം. ചെമ്പഴന്തി പറയ്ക്കോട് പൂടിയാംകോട് കിഴക്കേവീട്ടിൽ വിജയമ്മയാണ് ഇക്കഴിഞ്ഞ ജനുവരി 13ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്. വിജയമ്മയുടെ മകന്റെ ഭാര്യ ലേഖാകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. വിജയമ്മയെ രക്ഷിക്കാനെത്തിയ മകൻ സുനിൽകുമാറിനെയും തേനീച്ച കുത്തി. ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന് സമീപത്തുള്ള വസ്തുവിലെ പറങ്കിമാവിൽ കൂട് കൂട്ടിയ കാട്ടു തേനീച്ചയാണ് ഇവരെ ആക്രമിച്ചത്.