court
court

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും മാനഭംഗക്കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 അഡിഷണൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യൽ കോടതികളാവും.

നിലവിലെ പോക്‌സോ കോടതികളിലെ സ്റ്റാഫ് പാറ്റേണും നിയമനരീതിയുമാകും പുതിയവയ്ക്കും. കോടതികൾ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകൾ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയർ ക്ലാർക്ക്, ബെഞ്ച് ക്ലാർക്ക് എന്നിവരുടെ ഓരോ തസ്തികകൾ സൃഷ്ടിക്കും. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് /എൽ.ഡി ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റൻഡന്റിന്റെ രണ്ട് തസ്തികകളും കരാർ അടിസ്ഥാനത്തിൽ സൃഷ്ടിക്കും.

ഫിഷറീസ് വകുപ്പിൽ

പുതിയ തസ്തികകൾ

ഫിഷറീസ് വകുപ്പിൽ ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂർ), കാസർകോട് ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ, ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്- 2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാർഡിന്റെ മൂന്ന് തസ്തികകളും സൃഷ്ടിക്കും. കാഷ്വൽ സ്വീപ്പറെ കരാർ വ്യവസ്ഥയിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിക്കാനും അനുമതി നൽകി. കണ്ണൂർ ജില്ലാ ഗവ. പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കെ. അജിത് കുമാറിനെ നിയമിക്കും.