വെള്ളറട: വേനൽ കടുത്തതോടെ മലയോരത്തെപ്രകൃതിദത്തമായ ചെറുനീരുറവകളും അരുവികളും വറ്റിവരളാൻ തുടങ്ങി. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായി. സ്വന്തമായി കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത മലയോര പഞ്ചായത്തായ വെള്ളറടയിൽ മലയടിവാരങ്ങളിലും കുന്നുകൾക്കു മുകളിലും താമസിക്കുന്നവരാണ് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്. പലയിടത്തും കുടിവെള്ളം കിട്ടാനില്ല.
മഴയത്ത് നീരുറവകളിൽ കെട്ടിക്കിടന്ന വെള്ളമെല്ലാം വേനൽ ശക്തമായതോടെ വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ശേഖരിക്കേണ്ട അവസ്ഥയാണ്. വരുംനാളുകളിൽ വേനൽ ശക്തമാകുന്നതോടെ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയാണിപ്പോൾ. അടിയന്തരമായി ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചില്ലെങ്കിൽ ഗ്രാമീണ ജനത കുടിവെള്ളത്തിനായി പരക്കംപായുന്ന സ്ഥിതിയിലാകും.
താത്കാലികമായെങ്കിലും ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണത്തിനുള്ള നടപടികൾ കൈക്കൊള്ളണം. വേനൽ തീരാൻ ഇനിയും നാളുകൾ ബാക്കിനിൽക്കെ മുന്നോട്ടുള്ള നാളുകളിൽ കുടിവെള്ളക്ഷാമത്തെ എങ്ങനെ നേരിടുമെന്ന ആശങ്കിയിലാണ് പഞ്ചായത്തിലെ ജനങ്ങൾ.
പ്രവർത്തനം നിലച്ച് കുടിവെള്ളപദ്ധതി
ചെറുകിട ജല പദ്ധതികൾ ഉണ്ടെങ്കിലും മിക്കവയും പ്രവർത്തനരഹിതമാണ്. യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്യാതെയും വൈദ്യുതബില്ലുകൾ കെട്ടാത്തതും കാരണം ചെറുകിട ജല വിതരണ പദ്ധതികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. വെള്ളറടയിൽ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതി ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഉപേക്ഷിച്ചത്. ലോകബാങ്കിന്റെ സഹായത്തോടെ കാളിപ്പാറയിൽ ആരംഭിച്ച വൻകിട പദ്ധതിയിൽ നിന്നും വെള്ളറട, അമ്പൂരി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ മുഴുവൻ ശുദ്ധജല വിതരണം നടത്താമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഇതുകാരണം പഞ്ചായത്തികൾ സ്വന്തമായി ഉണ്ടായിരുന്ന കുടിവെള്ള പദ്ധതികൾ പാടേ ഉപേക്ഷിച്ചു. എന്നാൽ കാളിപ്പാറയിൽ നിന്നുള്ള ജലവിതരണം തുടങ്ങിയെങ്കിലും വെള്ളറട പഞ്ചായത്തിലെ വെള്ളറട ടൗണിലും ആനപ്പാറയിലും ശുദ്ധജലം ഇതുവരെയും എത്തിയിട്ടില്ല.
കുടിവെള്ള പദ്ധതികൾ വേണം
കാളിപ്പാറയിൽ നിന്നും പമ്പ് ചെയ്യുന്ന ജലം അമ്പൂരിയിലെ സംഭരണിയിൽ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. എന്നാൽ പദ്ധതിയുടെ പ്രയോജനം പഞ്ചായത്തുകൾക്കു മുഴുവൻ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്തുകളിൽ സ്വന്തമായി കുടിവെള്ള പദ്ധതികൾ തുടങ്ങണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഒരുകാലത്ത് ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തും വെള്ളം വിതരണം ചെയ്തിരുന്ന ചിറത്തലയ്ക്കൽ പദ്ധതിയും കോവില്ലൂർ കുടിവെള്ള പദ്ധതിയും നിലച്ചിട്ട് വർഷങ്ങളായി.