
ന്യൂഡൽഹി: കെ -റെയിലിനായി കേരള സർക്കാർ സമർപ്പിച്ച വിശദ പദ്ധതി രേഖ (ഡി.പി.ആർ) സാങ്കേതിക വിവരങ്ങളില്ലാത്തതും അപൂർണ്ണവുമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. സാങ്കേതിക-സാമ്പത്തിക സാദ്ധ്യത കണക്കിലെടുത്ത് മാത്രമേ അനുമതി നൽകാനാകൂ എന്നും എം.പി മാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
ഡി.പി.ആർ റെയിൽവേ മന്ത്രാലയത്തിന്റെ പരിശോധനയിലാണ്. പദ്ധതിയുടെ സാങ്കേതിക സാദ്ധ്യത പരിശോധിക്കാൻ അലൈൻമെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിവരങ്ങൾ, നിലവിലുള്ള റെയിൽവേ ക്രോസിംഗുകൾ, റെയിൽവേ സ്വത്തുക്കളെ എങ്ങനെ ബാധിക്കും തുടങ്ങിയ വിവരങ്ങൾ ഡി.പി.ആറിൽ ഇല്ല. ഇവ ഹാജരാക്കാൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാങ്കേതിക സാദ്ധ്യത ഉറപ്പാക്കിയാണ് സാമ്പത്തിക സാദ്ധ്യത പരിശോധിക്കുക. ഇവ രണ്ടും പരിഗണിച്ചാണ് പദ്ധതിയുടെ അനുമതി പരിശോധിക്കുക. പദ്ധതി സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പ്രധാനമാണ്. സാമൂഹ്യ ആഘാതപഠനത്തിന് കേരളസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ സാമൂഹിക ആഘാതം വിലയിരുത്താനാവൂ.
63,941 കോടി ചെലവുള്ള പദ്ധതിക്കായി ജൈക്ക, എ.ഡി.ബി, എ.ഐ.ഐ, കെ.എഫ്.ഡബ്ളു തുടങ്ങിയ വിദേശ ഏജൻസികളിൽ നിന്ന് 33,700 കോടി രൂപ വായ്പ ലഭ്യമാക്കാനുളള അപേക്ഷ റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ കേന്ദ്ര ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡി.പി.ആർ ദുർബലമല്ല :
മന്ത്രി ബാലഗോപാൽ
സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ അപൂർണ്ണമാണെന്ന കേന്ദ്രസർക്കാർ വാദത്തെ എതിർത്ത് മന്ത്രി കെ.എൻ.ബാലഗോപാൽ. ഡി.പി.ആർ ദുർബലമല്ല. കേന്ദ്രം ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകും. ബി.ജെ.പി നേതാക്കളെ പോലെ പ്രതിപക്ഷനേതാവ് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. പാർലമെന്റിൽ റെയിൽ മന്ത്രാലയം നൽകിയ മറുപടിയിൽ കാര്യമായൊന്നുമില്ല. റെയിൽവേ ഭൂമി ഏറ്റെടുക്കുന്നതടക്കം കേന്ദ്രസർക്കാർ അറിഞ്ഞതാണ്.സിൽവർലൈനിന് കേന്ദ്രം അനുമതി നിഷേധിച്ചിട്ടില്ല. പദ്ധതിക്ക് അന്തിമാനുമതിയുണ്ടെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ല. ഡി.പി.ആറിൽ കേന്ദ്രം കൂടുതൽ വിശദീകരണം തേടി. റെയിൽവേ ഭൂമി ഏറ്റെടുക്കലിൽ അടക്കം ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്.
''പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിൽ നിന്ന് പിന്മാറണം. കേന്ദ്രം അംഗീകരിക്കാത്ത ഡി.പി.ആറിന്റെ അടിസ്ഥാനത്തിൽ ബലാത്ക്കാരമായി ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമം ജനവിരുദ്ധമാണ്.
-എൻ.കെ.പ്രേമചന്ദ്രൻ എം.പി