
തിരുവനന്തപുരം:'രണ്ടര ലക്ഷം പേരാണ് തല ചായ്ക്കാൻ ഒരു കൂരയില്ലാതെ ബുദ്ധിമുട്ടുന്നത്. അവർക്ക് വീടൊരുക്കാൻ സർക്കാർ ആവിഷ്കരിച്ച പരിപാടിയിൽ പങ്കെടുക്കുന്നത് നിറഞ്ഞ മനസോടെയാണ്. എന്റെ ഭൂമിയുടെ ഒരു ഭാഗം സർക്കാരിന് നൽകുന്നത് ദാനമായല്ല, പങ്കാളിത്തമെന്ന നിലയിലാണ്.' വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ലൈഫ് മിഷന്റെ ഭാഗമായി ഭൂഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ആരംഭിച്ച 'മനസ്സോടിത്തിരി മണ്ണ്' കാമ്പെയിനിൽ പങ്കാളിയായ ശേഷം കേരളകൗമുദിയോട് പ്രതികരിക്കുകയായിരുന്നു അടൂർ.
ഇന്നലെ രാവിലെ മന്ത്രി എം.വി. ഗോവിന്ദനെ അടൂർ തന്നെയാണ് ഭൂമി കൈമാറാനുള്ള സമ്മതം ഫോണിൽ വിളിച്ച് അറിയിച്ചത്. ഭൂഭവന രഹിതരായ പാവങ്ങൾക്ക് ഭൂമി സംഭാവന ചെയ്യാൻ തയ്യാറാവണമെന്നഭ്യർത്ഥിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയാണ് ഇതിന് പ്രേരകമായത്. ഐ. പി. എസ് ഉദ്യോഗസ്ഥയായി നാഗ്പൂരിൽ ജോലി ചെയ്യുന്ന മകൾ അശ്വതിയോട് അടൂർ ഇക്കാര്യം പറഞ്ഞപ്പോൾ, മകളും അച്ഛനോടൊപ്പം ചേർന്നു. എത്രയും പെട്ടെന്ന് ഭൂമി നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ പറഞ്ഞു. നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കു വയ്ക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോൺ വന്നയുടൻ, അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തിയ മന്ത്രി സംസ്ഥാന സർക്കാരിന് വേണ്ടി നന്ദി അറിയിച്ചു.
അടൂർ, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി 'മനസ്സോടിത്തിരി മണ്ണ്' കാമ്പെയിനിലൂടെ ഭൂഭവന രഹിതർക്ക് അടൂർ ഗോപാലകൃഷ്ണൻ കൈമാറുന്നത്. ഇത് ഭൂദാനമല്ല, തന്റെ മണ്ണിന്റെ പങ്ക് പകുത്ത് നൽകുകയാണെന്നും ഇത് തന്റെ കടമയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ലോകമാകെ ആദരിക്കുന്ന മഹാപ്രതിഭയായ അടൂരിന്റെ ഈ തീരുമാനം സംസ്ഥാന സർക്കാരിന് വലിയ പ്രചോദനമാണ് നൽകുന്നതെന്നും ഭൂഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാനുള്ള യത്നം സഫലമാക്കാനുള്ള ഊർജ്ജമാണ് ഇത്തരം നിലപാടുകളെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ചലച്ചിത്ര മേഖലയിലും പുറത്തുമുള്ള സുമനസുകൾ 'മനസ്സോടിത്തിരി മണ്ണ്' കാമ്പെയിനിൽ പങ്കാളികളാവാൻ മുന്നോട്ടുവന്നാൽ രണ്ടര ലക്ഷത്തിലേറെ ഭൂഭവന രഹിതർക്ക് തലചായ്ക്കാൻ സ്വന്തമായി വീടൊരുക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.