തിരുവനന്തപുരം: ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം 110 രൂപ ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ നടപടിയെടുക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്ട് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പരാതി ഉയർന്ന കാട്ടാക്കട കു​റ്റിച്ചൽ അക്ഷയ കേന്ദ്രത്തിൽ അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി. സർക്കാർ നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജ് പ്രദർശിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ആധാറുമായി ബന്ധപ്പെട്ട സേവന നിരക്കിന്റെ രസീത് പൊതുജനങ്ങൾക്ക് നൽകാറില്ല. സർവീസ് ചാർജായി 110 രൂപ വാങ്ങിയതായി അക്ഷയ കേന്ദ്രം സംരംഭകൻ സമ്മതിച്ചു. അക്ഷയ ജില്ലാ ചീഫ് കോ ഓർഡിനേ​റ്റർ ജില്ലാകളക്ടർക്ക് കൂടുതൽ നടപടികൾക്കായി ഫയൽ സമർപ്പിക്കുമെന്നും കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.