v

തിരുവനന്തപുരം: പറവൂർ മൂത്തകുന്നത്ത് ജീവനൊടുക്കിയ സജീവൻ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും റവന്യൂവകുപ്പിന്റെ റിപ്പോർട്ട്. ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ വിശദീകരണം.

ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ലഭിച്ചത്. റിപ്പോർട്ട് ലഭ്യമാക്കാനായി അന്നു തന്നെ ഇത് മൂത്തകുന്നം വില്ലേജ് ഓഫീസിലേക്ക് കൈമാറി. വില്ലേജ് ഓഫീസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചു.

വില്ലേജ് ഓഫീസറുടെ റപ്പോർട്ടിൽ ന്യായവില കണക്കാക്കിയതിൽ അപാകത കണ്ടതിനെ തുടർന്ന് ഒക്ടോബർ നാലിന് വിശദീകരണം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചു. നിലവിലുള്ള നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടയ്‌ക്കാൻ 27ന് സജീവന് കത്തയച്ചു. സജീവൻ പ്രതികരിച്ചില്ല. പിന്നീട് ഹൈക്കോടതി ഉത്തരവിന്റെയും സർക്കുലറിന്റെയും അടിസ്ഥാനത്തിൽ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്നതിൽ സർക്കാർ വ്യക്തത വരുത്തിയെങ്കിലും ഇതു പ്രകാരമുള്ള ഫീസിളവിനും സജീവൻ അപേക്ഷിച്ചില്ല.

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഇരുപതിനായിരത്തോളം അപേക്ഷകളാണ് തീർപ്പാക്കാനായി ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ശേഷിക്കുന്നത്. ഇവ മുൻഗണനാക്രമത്തിൽ പ്രത്യേക അദാലത്തിലൂടെ തീർപ്പാക്കിവരികയാണ്. സജീവന്റെ അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാൽ ഇതുവരെ നടന്ന അദാലത്തുകളിൽ ഉൾപ്പെട്ടിരുന്നില്ല. ആദ്യം സമർപ്പിച്ച അപേക്ഷയ്ക്കു പുറമെ ഇതേ ആവശ്യത്തിനായി മറ്റൊരു അപേക്ഷ കൂടി സജീവൻ സമർപ്പിച്ചിരുന്നു. ആദ്യത്തെ അപേക്ഷ നിലവിലുള്ളതിനാൽ ഇതിൽ നടപടികൾ ആരംഭിച്ചിരുന്നില്ല.