
തിരുവനന്തപുരം: ശിവശങ്കറിനെ ഭയമുള്ളതു കൊണ്ടാണ് മുഖ്യന്ത്രി അദ്ദേഹത്തെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സ്വർണക്കടത്തിന്റെയും സാമ്പത്തിക അഴിമതിയുടെയും സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. അതിന് നേതൃത്വം കൊടുത്തയാളെയാണ് മുഖ്യമന്ത്രി വീണ്ടും ന്യായീകരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കിടന്ന. ശിവശങ്കറിനെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തൽ നടത്തിയത്. പുസ്തകമെഴുതാൻ ശിവശങ്കറിന് സർക്കാർ അനുമതി നൽകിയിരുന്നോയെന്ന് വ്യക്തമാക്കണം. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് പ്രത്യേക പകയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അറിയാവുന്നതെല്ലാം ശിവശങ്കർ വെളിപ്പെടുത്തിയാൽ പൊള്ളലേൽക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കും.
ലോകായുക്ത: സി.പി.ഐയെ ആദ്യം ബോദ്ധ്യപ്പെടുത്തൂ
ലോകായുക്ത നിയമ ഭേദഗതിയെക്കുറിച്ച് മുഖ്യമന്ത്രി ആദ്യം സി.പി.ഐ നേതാക്കളെ ബോദ്ധ്യപ്പെടുത്തണമെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലപാടാണ് ശരിയെന്ന് പരസ്യമായി പറഞ്ഞവരാണ് കാനം രാജേന്ദ്രൻ അടക്കമുള്ള സി.പി.ഐ നേതാക്കൾ.
ഒരു കോടതിയും നിയമ വിരുദ്ധമെന്ന് പറയാത്ത നിയമമാണ് 22 വർഷത്തിന് ശേഷം സർക്കാർ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്. മുഖ്യമന്തിക്കെതിരായ കേസ് പരിഗണനയിൽ വന്നപ്പോഴാണത്. വളഞ്ഞ വഴിയിലൂടെയുള്ള സർക്കാർ നീക്കത്തിന് ഗവർണറും കൂട്ടുനിന്നു. ഓർഡിനൻസിൽ ഗവർണർ ഒപ്പിടും വരെ നിയമസഭ ചേരുന്നതിനുള്ള തീയതി നിശ്ചയിക്കാതെ സർക്കാർ ഒളിച്ചു കളിച്ചു. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നിയമസഭയെ അവഹേളിച്ചെന്നും സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം: കെ. സുധാകരൻ
സർക്കാരിനെ വെള്ളപൂശിയ ശിവശങ്കറിനെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നത് കണ്ടപ്പോൾ കേരളം ലജ്ജിച്ചു മൂക്കത്ത് വിരൽ വച്ചെന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.
ശിവശങ്കറിനെതിരേ സംസാരിച്ച് 48 മണിക്കൂർ പോലും തികയുന്നതിന് മുമ്പ് സ്വപ്നയ്ക്കെതിരേയുള്ള കേസുകൾ ഒന്നൊന്നായി കുത്തിപ്പൊക്കുന്നു. ഫാസിസ്റ്റുകൾപോലും നീതിന്യായ വ്യവസ്ഥയെ ഇങ്ങനെ മലിനമാക്കില്ല.
മുഖ്യമന്ത്രിയെ വെള്ളപൂശുന്ന സ്വപ്നയുടെ ശബ്ദരേഖ തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്നാണ് വിവരം. ശിവശങ്കറിന്റെ പേരിൽ വന്ന പുസ്തകം പോലും ആരുടെയോ തിരക്കഥയിൽ രചിച്ചതാണെന്ന് കരുതുന്നു. ശബ്ദരേഖയിലും പുസ്തകത്തിലുമൊക്കെ കാരണഭൂതനെ വാഴ്ത്തുകയും അപരാധ മുക്തനാക്കുകയുമാണ്. അങ്ങനെ ചെയ്യുന്നവർക്കേ രക്ഷയുള്ളൂ.
ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖ ആസൂത്രണം ചെയ്തത് ശിവശങ്കറാണ് എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണമില്ല. എയർ ഇന്ത്യ സാറ്റ്സ് കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ അട്ടിമറിക്കാൻ ശിവശങ്കർ ഇടപെട്ടതും അന്വേഷിക്കുന്നില്ല. സ്വർണക്കടത്ത് കേസിൽ പ്രതിയായ ശിവശങ്കറിന് പുസ്തകമെഴുതാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അനിവാര്യമായ അനുവാദവും വേണ്ട. എല്ലാം മുഖ്യന്ത്രിക്ക് വേണ്ടി ചെയ്യുന്നതിനാൽ അസ്ത്രവേഗതയിൽ തിരിച്ചെടുത്താണ് പ്രത്യുപകാരം ചെയ്തത്. ഇപ്പോൾ പൂർണസംരക്ഷണം നല്കുന്നു.
ഇഡി ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുകയും ജൂഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത ചരിത്രമാണ് പിണറായിക്കുള്ളത്. നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് മോദിക്ക് പോലും പിണറായിയിൽ നിന്നു പഠിക്കേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു.