
തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് മാറ്റിവച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 18ന് വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എട്ട് ദിവസത്തെ മേളയിൽ 14 തിയേറ്ററുകളിലായി 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന് എന്നീ പാക്കേജുകളും മേളയിലുണ്ട്. നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുള്ള റെട്രോസ്‌പെക്ടീവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ളിക്ട് എന്ന പാക്കേജും മേളയുടെ ആകർഷണങ്ങളിലൊന്നാണ്. അഫ്ഗാനിസ്ഥാൻ, ബർമ്മ , കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിലുള്ളത്. രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്‌കി പുരസ്‌കാരം നേടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്സ് വീക്ക് എന്ന പേരിൽ പ്രദർശിപ്പിക്കും.