തിരുവനന്തപുരം: നന്ദാവനം എ.ആർ ക്യാമ്പിൽ തലയ്‌ക്ക് പരിക്കേറ്റ് അവശനിലയിൽ കണ്ട പൊലീസുകാരൻ മരിച്ച സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം വെട്ടിക്കവല മയിലാടുംപറ മതൻകുഴി വീട്ടിൽ ഒ. ബെർട്ടിയാണ് (50) മരിച്ചത്. ബെർട്ടിയുടെ തലയ്ക്ക് പിന്നിൽ കാണപ്പെട്ട മുറിവാണ് സംശയത്തിനിടയാക്കുന്നത്. ക്യാമ്പിൽ മദ്യലഹരിയിൽ ബെർട്ടി തലയടിച്ച് വീണ് പരിക്ക് പറ്റിയെന്നാണ് വീട്ടുകാരെ അറിയിച്ചത്.
ബെർട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മദ്യലഹരിയിൽ വീണ് ചെടിച്ചട്ടിയിൽ തലയിടിച്ച് പരിക്കേറ്റതാകാമെന്നും മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നത് പതിവായതിനാൽ കാര്യമാക്കിയില്ലെന്നുമാണ് ഒപ്പം മദ്യപിച്ച പൊലീസുകാരിൽ ഒരാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
കഴിഞ്ഞ 5നാണ് ബെർട്ടിയെ ക്യാമ്പിൽ പരിക്കേറ്റ് അവശനിലയിൽ കണ്ടത്. തൊട്ടടുത്ത ദിവസം വീട്ടുകാരെ വിളിച്ചുവരുത്തിയ ശേഷം ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപ്രതിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഒപ്പം മദ്യപിച്ചവരുമായി തർക്കമോ അടിപിടിയോ ഉണ്ടായിട്ടുണ്ടോയെന്നറിയാൻ കൂടുതൽ പേരെ മ്യൂസിയം പൊലീസ് ചോദ്യം ചെയ്തെങ്കിലും അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം സി.ഐ ധർമ്മജിത്ത് പറഞ്ഞു. വീഴ്‌ചയിലാണോ അടിയേറ്റാണോ പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ.