തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേർക്ക് ക്ഷേത്രദർശനത്തിന് അനുമതി നൽകി.കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.ക്ഷേത്രാതിർത്തിയോട് ചേർന്നുള്ള ഗ്രൗണ്ട്,കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധകമാണ്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.
മറ്റ് നിയന്ത്രണങ്ങൾ
18 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിൽ പ്രവേശനം
ദർശനത്തിന് എത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം
രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം
വോളന്റിയർമാർക്കും നിർദേശം ബാധകമാണ്
രോഗലക്ഷണങ്ങളുള്ളവർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല
ക്ഷേത്രത്തിനുള്ളിലും പരിസരത്തും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം
സാമൂഹിക അകലം പാലിക്കുന്നതിന് കൃത്യമായ അകലം നിശ്ചയിച്ച് വൃത്താകൃതിയിൽ നിലത്ത് അടയാളപ്പെടുത്തണം
ഭക്തജനങ്ങൾ ഈ അടയാളങ്ങളിൽ മാത്രം നിൽക്കുന്നതിന് സംഘാടകർ നിർദേശം നൽകണം
ക്യൂ, ബാരിക്കേഡുകൾ എന്നീ സംവിധാനങ്ങളിലൂടെ പൊലീസും സംഘാടകരും ആൾക്കൂട്ടം നിയന്ത്രിക്കണം
ആചാരപ്രകാരമല്ലാത്ത പരിപാടികൾ അനുവദിക്കില്ല
ക്ഷേത്രദർശനത്തിനെത്തുന്നവർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം