1

തിരുവനന്തപുരം:വളർച്ചയെത്താത്ത ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കരിയിലക്കൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിമാൻഡിലായ യുവതിയുടെ കാമുകനെ വലിയതുറ പൊലീസ് അറസ്റ്റു ചെയ്തു.വളളക്കടവ് സ്വദേശി മുസ്തഫയെയാണ് (24) അറസ്റ്റു ചെയ്തത്.കഴിഞ്ഞ ജനുവരി 28 നായിരുന്നു സംഭവം. മുറിക്കുളളിലിരുന്ന് വളർച്ചയെത്താത്ത കുഞ്ഞിനെ ബക്കറ്റിനുളളിൽ പ്രസവിച്ചശേഷം യുവതി താൻ താമസിക്കുന്ന വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കരിയിലകൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.തുടർന്ന് വലിയതുറ പൊലീസ് യുവതിയെ അറസ്റ്റുചെയ്തു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ആൺസുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. യുവതി അറസ്റ്റിലായത് അറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ മുസ്തഫയെ ചാലയിൽ നിന്നാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിരന്തരമുളള പ്രേരണയെ തുടർന്നാണ് ഏഴുമാസം ഗർഭിണിയായ യുവതി മരുന്ന് കഴിച്ച് കുഞ്ഞിനെ നശിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്. ഇയാൾ ഒരു കൊടും കുറ്റവാളിയെന്നാണ് പൊലീസ് പറയുന്നത്.

ഇയാൾക്കെതിരെ വലിയതുറ,പൂന്തുറ,വഞ്ചിയൂർ,ഫോർട്ട് എന്നീ സ്‌റ്റേഷനുകളിൽ കൊലപാതക ശ്രമമുൾപ്പെട്ട കേസുകളുണ്ട്.കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലും ഇയാൾ പ്രതിയാണ്. ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജിന്റെ നി‌ർദ്ദേശത്തെത്തുടർന്ന് വലിയതുറ ഇൻസ്‌പെക്ടർ ആർ,പ്രകാശ്,എസ്.ഐമാരായ അഭിലാഷ് മോഹൻ,അലീന സൈറസ്,സീനീയർ സി.പി.ഒ അനു ആന്റണി,സി.പി.ഒ.മാരായ ഷാബു അനീഷ്,റോജിൻ എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.