
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ കശാപ്പുശാലകളില്‍ നഗരസഭ ആരോഗ്യ, ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നഗരസഭാ പരിധിയിലെ അനാരോഗ്യകരമായ സാഹചര്യത്തില്‍ മാംസ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്റെ നേതൃത്വത്തിൽ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെയും അടിയന്തിര യോഗം വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാംസം മൊത്തമായും ചില്ലറയായും വില്പന ചെയ്യുന്ന
കേന്ദ്രങ്ങളില്‍ പരിശോധന നടത്താൻ തീരുമാനായി. നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ വഴിമുക്ക് മുതല്‍ അമരവിള താന്നിമൂട് വരെയും ഓലത്താന്നി മുതല്‍ പെരുമ്പഴുതൂർ വരെയുമുള്ള 19 ഓളം മാംസ വില്പന കേന്ദ്രങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെയും ഭക്ഷ്യസുരക്ഷ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധുകുമാര്‍, ഭക്ഷ്യ സുരക്ഷ വിഭാഗം നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഓഫീസര്‍ അനിജ, കോവളം സര്‍ക്കിള്‍ ഓഫീസര്‍ ജയകുമാര്‍, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമ്യശ്രീ, സരിഗ, അശ്വതി കൃഷ്ണ, സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. മാംസം വില്‍ക്കുന്നയിടങ്ങളില്‍ പാലിക്കേണ്ട അടിസ്ഥാന വസ്തുതകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ അവശ്യ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള അറവുശാലകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലായെന്നും പരിശോധനകള്‍ തുടരുമെന്നും മതിയായ മാര്‍നിര്‍ദേശങ്ങള്‍ പാലിക്കാത്ത കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ലിന്‍ അറിയിച്ചു.