തിരുവനന്തപുരം: വിനിത കേസിൽ മൊഴികൾ മാറ്റിയും മൗനം നടിച്ചും രാജേന്ദ്രൻ പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. തെളിവെടുപ്പിനും വിശദമായി ചോദ്യം ചെയ്യാനും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് രാജേന്ദ്രന്റെ മറുപടി. പേരൂർക്കട സി.ഐ സജികുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വിനിതയെ കൊലപ്പെടുത്തിയ കത്തിയും കൊലപാതക സമയത്ത് ധരിച്ചിരുന്ന ഷർട്ടും മുട്ടടയിൽ ഉപേക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ച രാജേന്ദ്രൻ ഇന്നലെ മൊഴിമാറ്റി.

സംഭവം നടന്ന ദിവസം ചായക്കടയിലെ വേസ്റ്റിൽ തള്ളിയെന്ന് ഒരിക്കൽ പറഞ്ഞെങ്കിലും പിന്നീട് തമിഴ്നാട്ടിലെ താമസ സ്ഥലത്തിന് സമീപത്താണെന്ന് മാറ്റിപ്പറഞ്ഞു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എവിടെയോ ഉപേക്ഷിച്ചെന്ന നിലയിലാണ് ഒടുവിലത്തെ മറുപടി.

കൊലയ്ക്ക് ഉപയോഗിച്ച ആയുധവും സംഭവസമയത്ത് ധരിച്ചിരുന്ന ഷർട്ടും, ദൃക്‌സാക്ഷികളില്ലാത്ത കേസിൽ നിർണായക തെളിവായിരിക്കെ ഇവ രണ്ടും കണ്ടെത്തുകയെന്നത് പൊലീസിന് പരമപ്രധാനമാണ്. നിലവിൽ നാല് കൊലപാതകക്കേസുകളിൽ പ്രതിയായ രാജേന്ദ്രന് തെളിവുകൾ തനിക്കെത്രമാത്രം ദോഷം ചെയ്യുമെന്ന കാര്യത്തിൽ നല്ലധാരണയുള്ള ആളാണ്. കേസിൽ താൻ പിടിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലാത്ത രാജേന്ദ്രൻ ഇനി കേസിൽ നിന്ന് തടിയൂരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

അന്വേഷണവും തെളിവെടുക്കലുമായി നിസഹകരിച്ച് തനിക്കെതിരായ തെളിവുകൾ കോടതിയിലെത്തുന്നത് തടഞ്ഞാൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്ന ചിന്തയിലാകാം ഇയാൾ ഇങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് കരുതുന്നു. കൃത്യമായ രേഖകളും തെളിവുകളും ബോദ്ധ്യപ്പെടുത്തിയുള്ള ചോദ്യങ്ങൾക്ക് മാത്രമാണ് ഇയാൾ കൃത്യമായി മറുപടി നൽകുന്നത്. മറ്റ് ചോദ്യങ്ങളോട് മൗനം നടിക്കുകയോ പരസ്പര വിരുദ്ധമായ മറുപടി നൽകി തെറ്റിദ്ധരിപ്പിക്കുകയുമാണ് രീതി. വിനിതയുടെ മാല പണയം വച്ച് വാങ്ങിയ 90,000 രൂപയുടെ വിനിയോഗമുൾപ്പെടെ പലതിലും രാജേന്ദ്രൻ പറയുന്ന വിവരങ്ങൾ കണ്ണടച്ച് വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മാലയിലുണ്ടായിരുന്ന ലോക്കറ്റ് ധനകാര്യ സ്ഥാപനത്തിൽ ഈട് വച്ച കൂട്ടത്തിലില്ല. ലോക്കറ്റെവിടെയെന്ന ചോദ്യത്തിന് മാലയിൽ ലോക്കറ്റുണ്ടായിരുന്നില്ലെന്നും അറിയില്ലെന്നും മറ്റുമാണ് ഇയാൾ ഉത്തരം നൽകുന്നത്.

വിനിതയുടെ മാല പണയം വച്ച പണത്തിൽ കുറച്ച് സുഹൃത്തിന് കടം വീട്ടിയെന്നും ബാക്കി വനിതാസുഹൃത്തിന് നൽകിയെന്നുമാണ് ഇയാൾ കഴിഞ്ഞ ദിവസം പറഞ്ഞത്.