
വാമനപുരം: കെട്ടിടം വാടകയ്ക്കെടുത്ത് ചാരായ വാറ്റ് നടത്തിവന്ന പ്രതി അറസ്റ്റിൽ. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.മോഹൻ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഭരതന്നൂർ നെല്ലിക്കുന്ന് ഗവൺമെന്റ് എൽ.പി സ്കൂളിന് എതിർവശം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിന്ന് ഒന്നര ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
ഈ കെട്ടിടം വാടകയ്ക്കെടുത്ത് ചാരായ വാറ്റ് നടത്തിയ ഭരതന്നൂർ മാറനാട് സിജി മന്ദിരത്തിൽ കള്ളനോട്ട് സാബു എന്ന് വിളിക്കുന്ന ഷാബുവിനെയാണ് (46) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഈ സ്ഥലം എക്സൈസ് നിരീക്ഷണത്തിലായിരുന്നു. രാത്രിയിൽ ഈ കെട്ടിടത്തിൽ വച്ച് ചാരായ വാറ്റ് നടത്തിയശേഷം അതിരാവിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് പ്രതി ചെയ്തിരുന്നത്.
ഒരു ലിറ്റർ ചാരായത്തിന് 1500 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. കാട്ടുപന്നിയെ വേട്ടയാടി കൊന്ന് മാംസവില്പന നടത്തിയതിന് രണ്ട് വർഷം മുൻപ് ഷാബുവിനെ പാലോട് ഫോറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ഡി. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു,അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി, ഡ്രൈവർ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.