m

തിരുവനന്തപുരം: പാമ്പുകടിയേറ്റ ശേഷം വീട്ടിൽ വിശ്രമത്തിലുള്ള വാവ സുരേഷിനെ വീട്ടിലെത്തി സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇന്നലെ വൈകിട്ട് 3 മണിയോടെ വാവ സുരേഷിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ചികിത്സാ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സാമൂഹ്യമാദ്ധ്യമങ്ങളിൽ അടക്കം വ്യക്തിഹത്യ ചെയ്യുന്നതരത്തിൽ നടന്ന പ്രചാരണത്തിന് പിന്നിൽ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും ഇതിൽ വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥനുണ്ടെന്നും വാവ സുരേഷ് പരാതി പറഞ്ഞു. വർഷങ്ങളോളം വനം വകുപ്പിന് പാമ്പ് പിടിക്കുന്നതിൽ താൻ പരിശീലനം നൽകിയിട്ടുണ്ട്. വാഹനാപകടത്തിലുണ്ടായ ശാരീരിക അസ്വാസ്ഥ്യമാണ് കോട്ടയത്ത് വച്ച് പാമ്പിന്റെ കടിയേൽക്കാൻ കാരണമായത്. വ്യാജ ഫോൺവിളിയുണ്ടാകുകയും ദീർഘദൂരം യാത്രചെയ്ത് സ്ഥലത്തെത്താറാകുമ്പോൾ പാമ്പിനെ പിടികൂടിയെന്ന് അറിയിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി ഉണ്ടാകുന്നത്. തന്നെ പാമ്പ് പിടിക്കാൻ വിളിക്കരുതെന്ന പ്രചാരണവും ഒരു വിഭാഗം നടത്തുന്നുണ്ടെന്ന് വാവ മന്ത്രിയോട് പറഞ്ഞു. സുരേഷിന്റെ അമ്മയെയും സഹോദരങ്ങളെയും സമാധാനിപ്പിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കടുത്: വി. മുരളീധരൻ

സ്വന്തമായ നേട്ടത്തിനല്ലാതെ അശ്രാന്തം പ്രവർത്തിക്കുന്ന ഒരാൾക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും കുറഞ്ഞത് ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. വാവാ സുരേഷിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ചുകാലങ്ങളായി വനം വകുപ്പ് ഉദ്യോഗസ്ഥൻ വൈരാഗ്യബുദ്ധിയോടെ വാവയ്ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ വാവ സുരേഷിനെ സന്ദർശിച്ച സാഹചര്യത്തിൽ ഇനി പീഡനങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയോടൊപ്പം വാവാ സുരേഷ് ഇത്രയുംകാലം ചെയ്തിട്ടുള്ള ജനോപകാരപ്രദമായ നന്മകളും അദ്ദേഹത്തിന്റെ ആത്മധൈര്യവും കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവരാനായതെന്നും മന്ത്രി വ്യക്തമാക്കി.