
തിരുവനന്തപുരം : ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ആദ്യഡോസ് മരുന്ന് നൽകിയശേഷം ആവശ്യമെങ്കിൽ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിലേക്കോ മെഡിക്കൽ കോളേജിലേക്കോ വിദഗ്ദ്ധ ചികിത്സയ്ക്കായി റഫർ ചെയ്യും. 18 വയസുവരെയുള്ള കുട്ടികൾക്കും മുതിർന്നവർക്ക് രക്തസ്രാവം ഉണ്ടാകുന്ന സമയത്തുമാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുറയ്ക്ക് ആവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ഒരു ഡോസ് മരുന്ന് രോഗിയുടെ കൈവശം കൊടുത്ത് വിടും. ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ കർശനമായ മേൽനോട്ടത്തിൽ മാത്രമേ ഇൗ ഡോസ് ഉപയോഗിക്കാവൂ. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ഹീമോഫീലിയ ക്ലിനിക്കുകൾ ജില്ലാ ഡേ കെയർ സെന്റർ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റർ മുഖാന്തരവും നടത്തും. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം സ്ഥിരമായി തെറാപ്പികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.