തിരുവനന്തപുരം: ദേവീമന്ത്രങ്ങളുരുവിട്ട് സുരേശ്വരിയായ ആറ്റുകാലമ്മയുടെ സവിധത്തിലെത്തുന്ന ഭക്തരുടെ പ്രവാഹം ഇരട്ടിയായി. നാളെയാണ് പൊങ്കാല. പൊങ്കാല വ്രതമനുഷ്ഠിക്കുന്ന ഭക്തരാണ് കൂടുതലായി ക്ഷേത്ര ദർശനത്തിനെത്തുന്നത്. ഇത്തവണയും വീടുകളിൽ തന്നെ പൊങ്കാല അർപ്പിക്കേണ്ടതിനാൽ അതിനുമുന്നോടിയായുള്ള ദേവീ ദർശനമാണ് അവരുടെ ലക്ഷ്യം.
ക്ഷേത്രത്തിന് സമീപം പൊങ്കാല അർപ്പിക്കുന്ന അവസരങ്ങളിലൊക്കെ പണ്ടാര അടുപ്പിൽ അഗ്നിജ്വലിക്കും മുമ്പോ നിവേദ്യം തയ്യാറാക്കിയ ശേഷമോ ദർശനം നടത്താൻ അവസരമുണ്ടായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല വീട്ടുമുറ്റങ്ങളിലേക്ക് മാറ്റാൻ ഭക്തർ നിർബന്ധിതരായി.
കഴിഞ്ഞ വർഷത്തിന് സമാനമായി ഇക്കുറി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അർപ്പിക്കുന്നത്. നാളെ രാവിലെ രാവിലെ 10.50നാണ് പൊങ്കാലയുടെ ചടങ്ങായ അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദ്യം നടക്കും. കണ്ണകീ ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചു കഴിഞ്ഞാലുടൻ ശ്രീകോവിലിൽ നിന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്കു കൈമാറും.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും സഹമേൽശാന്തി അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 1.20ന് ക്ഷേത്ര പൂജാരി പൊങ്കാല നിവേദിക്കും. ഭക്തർ വീടുകളിലൊരുക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കുത്തിയോട്ട വ്രതം അനുഷ്ടിക്കുന്ന ബാലനെ രാത്രി 7.30ന് ചൂരൽകുത്തും. രാത്രി 10.30ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തിനുശേഷം 18ന് രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.45ന് കാപ്പഴിക്കും. 19ന് പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.