
മലയിൻകീഴ്: തകർന്ന് തരിപ്പണമായ ഗ്രാമപഞ്ചായത്ത് റോഡുകളിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട ദുരവസ്ഥയിലാണ് പ്രദേശവാസികൾ. മലയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടി വാർഡിലുൾപ്പെട്ട മൂഴിനട - മഞ്ചാടി റോഡ് തകർന്ന് വൻകുഴി രൂപപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു.
റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും സാദ്ധ്യമല്ലാതായിട്ട് കാലമേറെയായി. തച്ചോട്ടുകാവ്,മങ്കാട്ടുകടവ് റോഡുകളിൽ നിന്ന് പോകുന്നവർ മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റ് യാത്രാബുദ്ധിമുട്ടുകൾ നേരിടുമ്പോഴും കാർ, മിനി ലോറി യാത്രക്കാർ ഈ റോഡിലൂടെയാണ് അന്തിയൂർക്കോണം,കാട്ടാക്കട ഭാഗത്തേക്ക് പോകാറുള്ളത്. നിരവധി കുടുംബങ്ങളാണ് ഇൗ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് ലഭിക്കുന്നത്. 10 വർഷം മുൻപ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച ഈ റോഡിന്റെ ഭൂരിഭാഗവും വൻ കുഴികളാണ്. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർ അപകടത്തിലാകുന്നത് പതിവാണ്. ഇതേ അവസ്ഥയാണ് വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തെ റോഡുകൾക്കുമുള്ളത്. സഞ്ചാരയോഗ്യമല്ലാതെ വർഷങ്ങളായി തകർന്ന റോഡുകളുടെ ദുരവസ്ഥയ്ക്ക് മാറിമാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.