
തിരുവനന്തപുരം:കേരളത്തിൽ ലഭ്യമായ നാടൻ തോട്ടണ്ടി നേരിട്ട് സംഭരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉടനാരംഭിക്കും. ഒരാഴ്ചക്കുള്ളിൽ തോട്ടണ്ടിയുടെ വിലനിർണയ കമ്മിറ്റി യോഗം കൂടാനും തീരുമാനമായി.വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാപ്പെക്സ്, കാഷ്യൂ കോർപ്പറേഷൻ, കാഷ്യൂ ബോർഡ് അധികൃതരുടെ യോഗത്തിലാണ് തീരുമാനം.
സംഭരണത്തിന്റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ കാഷ്യൂ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.
കശുവണ്ടി തോട്ടമുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളുമായി ചർച്ച നടത്തി സംഭരണം നടത്താൻ നിർദേശവും ഉദ്യോഗസ്ഥർക്ക് നൽകി. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പണം ലഭ്യമാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പ്രത്യേക സംവിധാനം തുടങ്ങാൻ ഉദ്ദേശിക്കുന്നതായി മന്ത്രി യോഗത്തിൽ അറിയിച്ചു.
കേരള സ്റ്റേറ്റ് ഏജൻസി ഫോർ ദി എക്സ്പാൻഷൻ ഒഫ് കാഷ്യൂ കൾട്ടിവേഷൻ എന്ന സഹകരണ സ്ഥാപനം വഴി കശുമാവ് കൃഷി വ്യാപിപ്പിച്ച് ഒരു ജനകീയ കർഷക കൂട്ടായ്മയാക്കി മാറ്റി സംഭരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി കർഷകർക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്ന തൈകൾ മൂന്ന് വർഷത്തിനുള്ളിൽ കായ്ക്കുന്നവയാണ്.