
തിരുവനന്തപുരം: സി.പി.ഐക്ക് 'ദഹിച്ചി'ട്ടില്ലാത്ത ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് ഭരണപക്ഷത്തിനുണ്ടാക്കിയ തലവേദനയ്ക്ക്, 'നിരാകരണപ്രമേയ' രൂപത്തിൽ പ്രതിപക്ഷത്തിന്റെ വേദനസംഹാര തൈലം. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് നാളെ തുടക്കം.
ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് പുതുവർഷത്തെ ആദ്യ സമ്മേളനത്തിന് തുടക്കമാവുക. ലോകായുക്ത ഭേദഗതി ഉയർത്തിയ വിവാദത്തിന് പുറമേ, കെ.എസ്.ഇ.ബിയിലെ 'അഴിമതിയാരോപണങ്ങൾ' വരെ പ്രതിപക്ഷത്തിന് ആയുധമാണ്. ആക്രമണത്തിന് എരിവ് പകരാൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ
എം. ശിവശങ്കറിന്റെ ആത്മകഥയും, അതിനുള്ള സ്വപ്ന സുരേഷിന്റെ മറുപടിയും, ഗുണ്ടാ ആക്രമണങ്ങളും കണ്ണൂരിലെ ട്രേഡ് യൂണിയൻ സമരവുമൊക്കെയായി വിഭവങ്ങളേറെ.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓർഡിനൻസിനോട് വിപ്രതിപത്തി തുടരുന്ന സി.പി.ഐയെയും അതിലൂടെ ഭരണമുന്നണിയെയും വെട്ടിലാക്കാൻ പോരുന്ന തന്ത്രങ്ങൾ പ്രതിപക്ഷം പുറത്തെടുത്തേക്കും. ഓർഡിനൻസിനെതിരായ നിരാകരണപ്രമേയം കൂട്ടത്തിലൊരായുധമാവും. പ്രതിപക്ഷ നേതാവിനോട് ആലോചിക്കാതെ രമേശ് ചെന്നിത്തല ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം കോൺഗ്രസിനകത്ത് ഉയർത്തിവിട്ട അസ്വാരസ്യങ്ങളാണ് ഭരണപക്ഷത്തിന് കിട്ടിയ മറു ആയുധം. പ്രതിപക്ഷ ആക്രമണത്തെ ഈ ചുരിക കൊണ്ട് ഭരണപക്ഷം പ്രതിരോധിക്കും.
അന്തരിച്ച പി.ടി. തോമസിന് ചരമോപചാരമർപ്പിച്ച് 21ന് സഭ പിരിയും. 22, 23, 24 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയാണ്. 25 മുതൽ മാർച്ച് 10 വരെ സഭ സമ്മേളിക്കില്ല. 11ന് അടുത്ത സാമ്പത്തികവർഷത്തേക്കുള്ള ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. മാർച്ച് 14, 15, 16 തീയതികളിൽ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. 17ന് ബഡ്ജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യർത്ഥന ചർച്ച ആദ്യ നാല് മാസത്തെ ചെലവിനുള്ള വോട്ട് ഒൺ അക്കൗണ്ട് 22ന് അവതരിപ്പിക്കും.. 23ന് സമ്മേളനം അവസാനിക്കും.