
തിരുവനന്തപുരം: മരം മുറിക്കൽ കേസുമായി ബന്ധപ്പെട്ട് രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന്
റവന്യു വകുപ്പ് മുൻ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി തിരിച്ചെടുത്ത ഉത്തരവിൽ രേഖപ്പെടുത്തിയിരുന്ന വിവാദ പരാമർശം ചീഫ് സെക്രട്ടറി നീക്കി. ഗുഡ് സർവീസ് എൻട്രി തിരിച്ചെടുത്ത നടപടിയിൽ മാറ്റമില്ല. ശാലിനി വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥയെന്ന റവന്യു വകുപ്പ് അഡി. ചീഫ് സെക്രട്ടറി എ. ജയതിലക് രേഖപ്പെടുത്തിയ പരാമർശമാണ് നീക്കിയത്. ഉത്തരവിനെതിരെ ശാലിനി വകുപ്പുമന്ത്രിക്ക് പരാതി നൽകിയിരുന്നു.
രേഖകൾ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ വിവരാവകാശം വഴി നൽകിയെന്നായിരുന്നു ശാലിനിക്കെതിരെയുള്ള ആരോപണം. പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗുഡ് സർവീസ് എൻട്രി പിൻവലിക്കുന്നുവെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ശാലിനിയെ സെക്രട്ടേറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റുകയും ചെയ്‌തിരുന്നു. പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ച് 2021 ഏപ്രിലിലാണ് ഗുഡ് സർവീസ് എൻട്രി നൽകിയത്.