
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്ന നിയമവിരുദ്ധ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന ഉപാധി വച്ച്, ഇന്ന് നിയമസഭയിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിസമ്മതിച്ചത് സർക്കാരിനെ മുൾമുനയിലാക്കി. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഗവർണർ, അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയുടെ പ്രതീതി സൃഷ്ടിച്ചു.
വർഷാദ്യം നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത് ഗവർണർ അവതരിപ്പിക്കുന്ന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ഗവർണറുടെ നിലപാട് മുഖവിലയ്ക്കെടുത്ത് പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ കാര്യം ചർച്ച ചെയ്യുമെന്ന് ഫോണിൽ അറിയിക്കുകയും, ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗമായ ഹരി.എസ്.കർത്തയെ നിയമിച്ചത് കീഴ്‌വഴക്കം തെറ്റിച്ചാണെന്ന് കത്ത് നൽകിയ പൊതുഭരണ പ്രിൻസിപ്പൽസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റി ഉത്തരവിറക്കുകയും ചെയ്തു. തുടർന്ന്, വൈകിട്ട് ആറരയ്ക്ക് ഗവർണർ നയപ്രഖ്യാനത്തിൽ ഒപ്പിട്ടു.
ഏഴര മണിക്കൂർ, നാടകീയ രംഗങ്ങൾ
രാവിലെ 11.00
കഴിഞ്ഞ12ന് നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അംഗീകാരത്തിനയച്ചതാണ്. ഇന്നലെ രാവിലെയായിട്ടും ഒപ്പുവയ്ക്കാത്തതോടെ നിയമസെക്രട്ടറിയും ഉദ്യോഗസ്ഥരും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഗവർണർ ഒപ്പുവച്ചിട്ടില്ലെന്ന് രാജ്ഭവനിൽ നിന്നും വിവരംകിട്ടി.
ഉച്ചയ്ക്ക് 12.30
ധനകാര്യ അഡി.ചീഫ്സെക്രട്ടറി ആർ.കെ.സിംഗ് തിങ്കളാഴ്ച വൈകിട്ട് ഗവർണറെ കണ്ടപ്പോൾ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് റദ്ദാക്കിയാലേ നയപ്രഖ്യാപനത്തിൽ ഒപ്പിടൂ എന്ന സൂചന നൽകിയിരുന്നു. ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പന്ത്രണ്ടരയോടെ രാജ്ഭവനിലെത്തി. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നിറുത്തണമെന്നും ഗവർണറുടെ സ്റ്റാഫ് നിയമനത്തിൽ കീഴ്‌വഴക്കം ലംഘിച്ചെന്ന കത്ത് തന്നെ അപമാനിക്കാനാണ് എന്നുമായിരുന്നു നിലപാട്.
ഉച്ചയ്ക്ക് 2.00
ചീഫ്സെക്രട്ടറി വി.പി.ജോയിയും അഡി.ചീഫ്സെക്രട്ടറി ശാരദാമുരളീധരനും രാജ്ഭവനിലെത്തി. സജീവരാഷ്ട്രീയ്തിലുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കത്തെഴുതിയ പൊതുഭരണസെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റിയെന്ന് അറിയിച്ചു. രാഷ്ട്രീയക്കാരെ പേഴ്സണൽ സ്റ്റാഫാക്കി രണ്ടുവർഷത്തെ സേവനത്തിനു ശേഷം പെൻഷൻ നൽകുന്നത് ഉടൻ നിറുത്തണമെന്ന ആവശ്യം ഗവർണർ ആവർത്തിച്ചു.
വൈകിട്ട് 6.00
ഒരാഴ്ചത്തെ അവധിയിൽ സ്വദേശമായ ജയ്‌പൂരിലായിരുന്ന ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത് രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ചനടത്തി. അദ്ദേഹം ചീഫ്സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ച ശേഷം സർക്കാർ സ്വീകരിച്ച നടപടികൾ ഗവർണറെ ധരിപ്പിച്ചു.
വൈകിട്ട് 6.15
ഗവർണറുടെ സ്റ്റാഫ് നിയമനത്തിൽ കീഴ്‌വഴക്കം തെറ്റിച്ചെന്ന് കത്ത് നൽകിയ കെ.ആർ ജ്യോതിലാലിനെ മാറ്റി ഉത്തരവിറക്കിയെന്നും, പേഴ്സണൽ സ്റ്റാഫ് പെൻഷൻ വിഷയം സർക്കാർ ചർച്ച ചെയ്യാമെന്നും ഗവർണറെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അറിയിച്ചു.
വൈകിട്ട് 6.30
സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഗവർണർ 6.32ന് ഒപ്പു വച്ചു. പ്രത്യേക ദൂതൻ വഴി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചു. ഇതോടെ ഏഴര മണിക്കൂർ നീണ്ട പിരിമുറുക്കത്തിന് അയവായി. പിന്നാലെ, ജ്യോതിലാലിനെ മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജ്ഭവന്റെ വിശദീകരണം.
ഗവർണറെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ
ഗവർണറെ നിരന്തരമായി വേട്ടയാടുന്നത് സംസ്ഥാന സർക്കാരും സി.പി.എമ്മും അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ നടത്തുന്ന അവഹേളനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ മടിച്ചതിന് കാരണം. സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാൽ ഗവർണറെ ആക്ഷേപിച്ച് കത്തയച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം.
നാണംകെട്ട രീതിയിൽ രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം. മന്ത്രിമാരുടെ സ്റ്റാഫിലേക്ക് രണ്ട് വർഷത്തേക്ക് മാറി മാറി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ അവർക്ക് പെൻഷൻ വാങ്ങി കൊടുക്കുകയാണ് ചെയ്യുന്നത്. പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.