കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ ബഹളം. മുൻ ചെയർപേഴ്‌സൻ ജ്യോതി, വിമതയായി മത്സരിച്ചു ജയിച്ചു. രണ്ട് തവണയിൽ കൂടുതൽ ചെയർപേഴ്സണായി മത്സരിക്കാൻ പാടില്ലന്ന ചട്ടം അനുസരിച്ച് ഭരണകക്ഷിയായ സി.പി.എം ഇത്തവണ ജനാധിപത്യ മഹിളാ അസോസിയേഷൻ കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി അംഗവും, സി.പി.എം മന്തിക്കളം ബ്രാഞ്ച് സെക്രട്ടറിയുമായ ഷിജിയെ നിർദേശിച്ചു. എന്നാൽ മുൻ ചെയർപേഴ്‌സൻ ജ്യോതി പാർട്ടി തീരുമാനം ലംഘിച്ച് വിമതയായി മത്സര രംഗത്തെത്തുകയായിരുന്നു.
പഞ്ചായത്തിൽ ആകെ 14 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങൾ ചെയർപേഴ്സനെ തിരഞ്ഞെടുക്കാനുള്ള സമയത്ത് മുൻ ചെയർപേഴ്സൺ ജ്യോതി ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മത്സരിച്ചു.
രണ്ട് ചേരികളിലായി ഏഴ് വീതം വോട്ടുകൾ നേടി. ഭരണപക്ഷവും പ്രതിപക്ഷവും എത്തിയത് തുല്യം തുല്യമായ വോട്ടുകൾ.
വോട്ടിലൂടെ ജ്യോതിചന്ദ്രനെ തന്നെ വീണ്ടും ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.റിട്ടേണിംഗ് ഓഫീസർ സി.ഡി.എസ് ചെയർപേഴ്സൺ ആവർത്തിച്ച് വരാൻ പാടില്ലെന്ന കുടുംബശ്രീയുടെ നിയമമാണെന്ന് അറിയിച്ചു.ഇതോടെ ജ്യോതിചന്ദ്രന് അയോഗ്യത കൽപ്പിച്ച് ഷിജിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മത്സരിച്ച ശേഷം നറുക്കെടുപ്പിലും വിജയിച്ച ആളെ ആയോഗ്യയാക്കിയ നടപടിക്കെതിരെയും പ്രതിഷേധമായി. ഒടുവിൽ പൊലീസെത്തി പ്രശ്‌നത്തിൽ ഇടപെട്ടു. പ്രശ്നം രൂക്ഷമായപ്പോൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതുവരെ കാര്യങ്ങളെത്തി. ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന നെയ്യാർഡാം സർക്കിൾ ഇൻസ്പെക്ടറും ഒരു പൊലീസുകാരനും ചേർന്ന് മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.രണ്ട് മണിക്കൂറോളം കുറ്റിച്ചലിൽ ഗതാഗതം സ്തംഭിച്ചു. സ്ഥലത്ത് വൈകിട്ടും അനിശ്ചിതാവസ്ഥ തുടരുകയാണ്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. മണ്ഡലം പ്രസിഡന്റ് ടി.സുനിൽകുമാർ വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.കോൺഗ്രസ് നേതാക്കളായ സി.ആർ.ഉദയകുമാർ,കുറ്റിച്ചൽ വേലപ്പൻ,ജ്യോതികുമാർ,ഗിരീശൻ,സാജൻ ഉത്തരംകോട് തുടങ്ങിയവർ ആശുപത്രിയിൽ മണ്ഡലം പ്രസിഡന്റിനെ സന്ദർശിച്ചു.