
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച മന്ത്രി വീണാ ജോർജിനോട് പരാതിയുമായി രോഗികളും കൂട്ടിരിപ്പുകാരും. രോഗികളെ ലിഫ്റ്റിൽ കയറ്റുന്നില്ലെന്നും അവശരായവർ പടികയറി ബുദ്ധിമുട്ടുകയാണെന്നും മന്ത്രിയോട് പറഞ്ഞു.
അത്യാഹിത വിഭാഗം സന്ദർശിക്കുന്നതിനിടെയാണ് രോഗികളും ബന്ധുക്കളും മന്ത്രിയോട് പരാതി പറഞ്ഞത്. ഉടൻ മന്ത്രി ലിഫ്റ്റ് ഓപ്പറേർമാരെ വിളിപ്പിച്ചു. മേലാൽ ഇത് ആവർത്തിക്കരുതെന്നും ഇത്തരം സംഭവമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് നിർദേശവും നൽകി.
കൊവിഡ് വാർഡ്, കൊവിഡ് ഐ.സി.യു എന്നിവിടങ്ങൾ മന്ത്രി നേരിട്ട് സന്ദർശിച്ചു. കേസ് ഷീറ്റുകൾ പരിശോധിക്കുകയും സീനിയർ ഡോക്ടർമാരുടെ സന്ദർശനസമയം ഉൾപ്പെടെയുള്ളവ വിലയിരുത്തുകയും ചെയ്തു.
അത്യാഹിത വിഭാഗം, മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവിടങ്ങളിലുമെത്തി. എത്രയുംവേഗം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളൊരുക്കാൻ മന്ത്രി നിർദേശം നൽകി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോൺ, ഡോ. അനിൽ സുന്ദരം എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സ്ട്രോക്ക് കാത്ത് ലാബ് ഏപ്രിലിൽ
മെഡിക്കൽ കോളേജിൽ സ്ട്രോക്ക് കാത്ത് ലാബ് ഏപ്രിൽ മാസത്തോടെ പ്രവർത്തനസജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഒരു രോഗി അത്യാഹിത വിഭാഗത്തിലെത്തിയാൽ സമയം വൈകാതെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും. കാർഡിയോളജിയുടെ ശക്തമായ ഒരു ടീമിനെ അത്യാഹിത വിഭാഗത്തിൽ സജ്ജമാക്കും. സ്ട്രോക്ക് ചികിത്സയും ഉറപ്പാക്കും. അത്യാഹിത വിഭാഗത്തിലും കൊവിഡ് വാർഡുകളിലും സീനിയർ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനും അക്കാഡമിക് നിലവാരം ഉയർത്തുന്നതിനും വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൂടിയാണ് സന്ദർശനം നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.