വെഞ്ഞാറമൂട്: വിഷുവും പത്താമുദയവും ലക്ഷ്യം വച്ച് പാലുകാച്ചിനായി വീടു നിർമ്മാണം ആരംഭിച്ചവർ പ്രതിസന്ധിയിലായിരിക്കുകയാണ്. നിർമ്മാണ സാമഗ്രികൾക്ക് വീണ്ടും വില കൂടിയതോടെ വീട് നിർമ്മാണം അടക്കമുള്ളവയ്ക്ക് ചെലവേറും. സാധാരണക്കാരുടെ ബഡ്ജറ്റിനെ തകിടം മറിക്കും വിധത്തിലാണ് വിലക്കയറ്റം.

മുൻപ് വില കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരി ആദ്യവാരം മുതൽ ഉത്പന്നങ്ങൾക്ക് വീണ്ടും വില വർദ്ധിക്കുകയാണ്. കമ്പിയും സിമെന്റുമെല്ലാം ഉയർന്ന വില കൊടുത്ത് വാങ്ങണം. മാർച്ച് അവസാനിക്കും വരെ വില കൂടുമെന്നാണ് നിർമ്മാണ മേഖലയിലെ കരാറുകാർ പറയുന്നത്. പ്രധാന ഉത്പന്നങ്ങളായ സിമെന്റിനും കമ്പിക്കുമടക്കം വിലയിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 60 രൂപയോളമാണ് സിമെന്റിന് വർദ്ധിച്ചിത്. വയറിംഗ്, പ്ലബിംഗ് സാമഗ്രികൾക്ക് 70 ശതമാനവും വില വർദ്ധിച്ചു. ചെറുകിട നിർമ്മാണ മേഖലയിലുള്ള കരാറുകാരും വില വർദ്ധിക്കുന്നത് മൂലം ദുരിതത്തിലായിട്ടുണ്ട്.

വില കുറഞ്ഞിരുന്ന സമയത്ത് കെട്ടിടങ്ങളുടെ പ്രവർത്തി ആരംഭിച്ചിരുന്നവരും ഇപ്പോൾ പ്രതിസന്ധിയിലായി. വില വർദ്ധിച്ച സാഹചര്യത്തിൽ നിശ്ചിത ബഡ്ജറ്റിൽ ഇവർക്ക് പണി പൂർത്തീകരിക്കാൻ സാധിക്കില്ല. അടുത്ത ഒരു മാസം വരെ വിലയിൽ വർദ്ധന ഉണ്ടാവുമെന്നതിനാൽ പ്രവൃത്തികൾ താത്കാലികമായി മാറ്റിവയ്ക്കേണ്ടി വരുമെന്നും ഇവർ പറയുന്നു.

വില കൂടിയതിന് കാരണം

വാർഷിക കണക്കെടുപ്പിന്റെ ഭാഗമായാണ് വലിയ കമ്പനികളെല്ലാം കഴിഞ്ഞ മാസങ്ങളിലായി വില കുറച്ചിരുന്നത്. ഇപ്പോൾ വില വീണ്ടും വർദ്ധിപ്പിച്ചു. നിർമ്മാണ മേഖലക്കാവശ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾക്ക് വില കൂടുന്നതും വില വർദ്ധനവിനുള്ള പ്രധാന കാരണമാണ്. ഏറ്റവും കൂടുതൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സമയമായതുകൊണ്ടാണ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നതെന്നും നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു.

വില - മുൻപും ഇപ്പോഴും

1)സിമെന്റ് - ഡിസംബറിൽ ഒരു ചാക്കിന് - 330 - 370 രൂപ

ഫെബ്രുവരി 420 - 430 രൂപ

റീട്ടെയിൽ 460 രൂപ

2) കമ്പി - ഡിസംബർ ഒരു കിലോ - 67 - 70 രൂപ

ഫെബ്രുവരി - 75 രൂപ

3)വയറിംഗ് - ഡിസംബർ പാക്കറ്റിന് - 680 - 720 രൂപ വരെ

ജനുവരി - 1,100 രൂപ

ചെറുകിട കരാറുകാരാണ് ഇതിൽ കൂടുതൽ ദുരിതമനുഭവിക്കുക. കൂടുതൽ പ്രവൃത്തികൾ നടക്കുന്ന സമയമാണിത്. മഴക്കാലത്തിന് മുൻപ് തീർക്കാൻ ഉദ്ദേശിച്ചിരുന്നവർക്കടക്കം വിലക്കയറ്റം തിരിച്ചടിയാവും.

അനീസ്, കോൺട്രാക്ടർ