arif-muhamamd-khan-

തിരുവനന്തപുരം: തനിക്കൊരു സ്റ്റാഫിനെ വയ്ക്കുന്നതിൽ വിയോജനക്കുറിപ്പെഴുതിയ സംസ്ഥാന സർക്കാരിനോട് പകരം വീട്ടാനുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോരാട്ടം കനപ്പിക്കുകയും പ്രതിപക്ഷവും ഭരണമുന്നണിയിലെ സി.പി.ഐയും ഗവർണറോട് കൊമ്പുകോർക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് ഗവർണറെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപ്പോര് മുറുകി. രാജ്ഭവനിൽ നിന്നുള്ള മറ്റ് ചില നിയമനഫയലുകളിൽ സർക്കാർ മുഖംതിരിച്ചുനിൽക്കുന്നതും ഗവർണറെ ചൊടിപ്പിച്ചെന്നാണ് വിവരം.

പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിക്കുന്നത് നിറുത്തിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ഇന്ന് വൈകിട്ട് ഗവർണർ ഡൽഹിയിൽ നൽകിയത്. സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഗവർണറുടെ തുടർനീക്കങ്ങൾ സർക്കാർ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. സർക്കാരിന്റെ എക്സിക്യൂട്ടീവ് തലവനെന്ന നിലയിൽ ഫയലുകൾ ഗവർണർക്ക് നേരിട്ട് വിളിച്ചുവരുത്താനും നിർദ്ദേശങ്ങൾ നൽകാനും അധികാരമുണ്ട്. ഗവർണറുടെ നിർദ്ദേശം മന്ത്രിസഭ ചർച്ച ചെയ്യുകയും മറിച്ചുള്ള തീരുമാനമെടുക്കുകയും ചെയ്താൽ പക്ഷേ ഗവർണർക്ക് അംഗീകരിക്കേണ്ടിയും വരും.

നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനം വൈകിച്ച് വ്യാഴാഴ്ച പകൽ മുഴുവൻ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ഗവർണർ പിന്നീട് വഴങ്ങിയെങ്കിലും നയപ്രഖ്യാപനം അവതരിപ്പിച്ചതിന്റെ പിറ്റേന്ന് തന്നെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർ സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയായിരുന്നു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഗോബാക്ക് വിളിയും ആ സമയത്തെ ഭരണപക്ഷത്തിന്റെ നിസംഗതയുമാണ് ഇന്നലെ ഗവർണറെ കൂടുതൽ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായി തന്നെ വിമർശിച്ച സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ഗവർണർ ഡൽഹിയിൽ ആഞ്ഞടിച്ചു. നിയമസഭയിൽ തനിക്കെതിരെ ബഹളമുണ്ടാക്കിയതിന് പ്രതിപക്ഷത്തിനും പ്രതിപക്ഷനേതാവിനുമെതിരെയും ഗവർണർ നിശിതവിമർശനമുയർത്തി.

ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്ന വിധത്തിലുള്ള ഗവർണറുടെ ഇടങ്കോലിടൽ ഭരണത്തിന് തലവേദനയാകുമെന്നതിനാൽ അദ്ദേഹത്തെ പ്രകോപിപ്പിക്കാതെ കരുതലോടെ നീങ്ങാൻ മുഖ്യമന്ത്രിയും സർക്കാരും നീങ്ങുമ്പോൾ മുന്നണിക്കകത്ത് നിന്ന് സി.പി.ഐ ഉയർത്തുന്ന കടുത്ത വിമർശനങ്ങളും സി.പി.എമ്മിനെ വെട്ടിലാക്കുന്നുണ്ട്. ഗവർണറുടെ നിലപാടുകളോട് മുഖ്യമന്ത്രിക്കടക്കം സി.പി.എം നേതൃത്വത്തിന് നീരസമുണ്ടെങ്കിലും ഭരണഘടനാപ്രതിസന്ധിയുണ്ടായാൽ പ്രതിപക്ഷം അത് മുതലെടുക്കുമെന്ന് വിലയിരുത്തിയാണ് സംയമനം പാലിക്കുന്നത്. സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും സന്ദിഗ്ദ്ധാവസ്ഥ തിരിച്ചറിഞ്ഞാണ് ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെടുന്നതടക്കമുള്ള നീക്കങ്ങളിലേക്ക് പ്രതിപക്ഷം കടക്കാനൊരുങ്ങുന്നത്.

ഗവർണർക്ക് ഫയലുകൾ വിളിച്ചുവരുത്താം

ഭരണഘടനയുടെ അനുച്ഛേദം 166 പ്രകാരം സംസ്ഥാനസർക്കാരിന്റെ എക്സിക്യൂട്ടീവ് തലവനാണ് ഗവർണർ. സർക്കാരിന്റെ ഉത്തരവുകളെല്ലാം ഇറങ്ങുന്നത് 'ഗവർണർക്ക് വേണ്ടി' എന്ന അറിയിപ്പോടെ ആകുന്നത് അതിനാലാണ്. സർക്കാരിന്റെ ബിസിനസ് ചട്ടം 36 ബി അനുസരിച്ച്, ഒരു മന്ത്രി ഒറ്റയ്ക്കൊരു തീരുമാനമെടുത്തതായി ഗവർണർക്ക് ബോദ്ധ്യപ്പെട്ടാൽ, അത് മന്ത്രിസഭ മുമ്പാകെ വീണ്ടും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയോട് അദ്ദേഹത്തിന് ആവശ്യപ്പെടാം. അതനുസരിച്ച് മന്ത്രിസഭ വീണ്ടും പരിഗണിക്കണം. പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നത് മന്ത്രിമാർ സ്വന്തം നിലയ്ക്കാണ്. അതിനാലാണ് സ്റ്റാഫിന്റെ പെൻഷൻ നിറുത്തുമെന്ന് ഗവർണർ പ്രഖ്യാപിച്ചത്.

പക്ഷേ മന്ത്രിസഭ പഴയ തീരുമാനം അംഗീകരിച്ചാൽ ഗവർണർക്ക് അത് അംഗീകരിക്കേണ്ടിയും വരും. കാരണം ഭരണഘടനയുടെ അനുച്ഛേദം 163 പ്രകാരം സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരമേ ഗവർണർക്കുള്ളൂ.