photo1

പാലോട്: മലയോര മേഖലകൾ വ്യാജമദ്യലോബി കൈയടക്കുമ്പോഴും എക്സൈസ് സംഘത്തിന് പരിശോധനയ്ക്ക് എത്താൻ കണ്ടം ചെയ്യാറായ ഒരു ജീപ്പ് മാത്രം. എക്സൈസ് നിലവിലുള്ള വാഹനത്തിൽ മല കയറുമ്പോൾ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന വ്യാജ മദ്യലോബി കിലോമീറ്ററുകൾ താണ്ടിയിരിക്കും. വാമനപുരം റെയ്ഞ്ചിന് കീഴിൽ ഒൻപത് പഞ്ചായത്തുകളിലായി പതിനൊന്ന് വില്ലേജുകളാണുള്ളത്. ഇതിൽ തന്നെ ആദിവാസി മേഖല ഉൾകൊള്ളുന്ന മേഖലകളാണ് ഭൂരിഭാഗവും.

കാട്ടുമൃഗങ്ങളും പാമ്പും ധാരാളമായുള്ള ഉൾക്കാടുകളിൽ എക്സൈസ് സംഘത്തിനോ പൊലീസിനോ എത്താൻ കഴിയാത്ത മേഖലയാണ് വാറ്റിനായി വ്യാജമദ്യലോബി തിരഞ്ഞെടുക്കുന്നത്. എക്സൈസിന്റെ നേതൃത്വത്തിൽ ശക്തമായ റെയ്ഡാണ് നടത്തുന്നത്. ചാരായ വാറ്റിലേർപ്പെട്ടിരുന്ന നിരവധി പേരെയാണ് പിടികൂടിയത്. ചിലർ ഓടി രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ വാറ്റും വാറ്റുപകരണങ്ങളും പാത്രങ്ങളുമാണ് ഈ കാലയളവിൽ പിടികൂടിയിട്ടുള്ളത്. റെയ്ഡുകൾ ശക്തമായി തുടരുകയാണെങ്കിലും വ്യാജവാറ്റു സംഘങ്ങൾക്ക് തടയിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വ്യാജമദ്യം പോലെ തന്നെ ഗ്രാമീണ മേഖലകളിലെ കോളനികളും വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും വ്യാപകമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കിലോക്കണക്കിന് കഞ്ചാവാണ് പിടികൂടിയത്. അതോടൊപ്പം ചില ചെറിയ കടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും തകൃതിയായി നടക്കുന്നുണ്ട്. ഇതുകൂടാതെ വിദേശമദ്യം വാങ്ങി, കൂടിയ വിലയ്ക്ക് വിൽക്കുന്ന സംഘങ്ങളും ഗ്രാമീണ മേഖലയിൽ സജീവമാണ്. വ്യാജമദ്യ നിർമ്മാണം തടയാൻ പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.

ആദിവാസികളെ ചൂഷണം ചെയ്യുന്നു

പാവപ്പെട്ട ആദിവാസികളെ ചൂഷണം ചെയ്താണ് ഇവർ വാറ്റ് ശക്തമാക്കിയിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിൽ ലഹരിയിൽ അഭയം തേടി ആത്മഹത്യ ചെയ്തവർ നിരവധിയാണ്. പ്രായപൂർത്തിയാകാതെ ലൈംഗിക ചൂഷണത്തിന് വിധേയയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടികൾ ഇവിടെ മാത്രം നാലാണ്. ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിലും ലഹരി മാഫിയയുടെ സ്വാധീനമായിരുന്നു.

പാലോട്ടെ എക്സൈസ് ഓഫീസ് വെറും പ്രഖ്യാപനമായി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും ജലരേഖയായി നിൽക്കുന്നു. ലഹരി ഉപയോഗത്തെ തുടർന്ന് ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം നടത്തിയത്. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ഇപ്പോൾ രണ്ടു മാസത്തിനുള്ളിൽ നാല് പെൺകുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിച്ചപ്പോഴും വീണ്ടും പ്രഖ്യാപനമെത്തി പാലോട്ട് എക്സൈസ് ഓഫീസ് ഉടനെന്ന്. എന്താവുമെന്ന് കാത്തിരുന്ന് കാണാം.