
തൃശൂർ: ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്‌പ്രസിൽ ചാടിക്കയറുന്നതിനിടെ കാൽതെറ്റി വീണ് വിദ്യാർത്ഥി മരിച്ചു. കോട്ടയം ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകൻ മിലൻ സെബാസ്റ്റ്യനാണ് (22) മരിച്ചത്. പാലക്കാട്ടു നിന്ന് എറണാകുളത്തേക്ക് പോകവേ വെള്ളം വാങ്ങാനായി മിലൻ തൃശൂർ സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയതിനാൽ ചാടിക്കയറി. കാൽ വഴുതി ട്രെയിനിന് അടിയിൽപെട്ടു. ഗുരുതര പരിക്കേറ്റ മിലനെ ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ നിന്നുമാണ് വിലാസം അറിഞ്ഞത്. മാതാപിതാക്കൾ വിദേശത്താണ്. മറ്റ് വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.