
തിരുവനന്തപുരം:കേന്ദ്ര ബഡ്ജറ്റിൽ റെയിൽവെയുടെ കാര്യത്തിൽ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള എം.പി.മാർ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. എംപി.മാരുടെ കോൺഫറൻസിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കമാലി ശബരി പാത,നേമം ടെർമിനൽ,കോച്ചുവേളി ടെർമിനൽ, തലശ്ശേരി-മൈസൂർ പാത,കാഞ്ഞങ്ങാട്-പാണത്തൂർകണിയൂർ പാത എന്നീ കാര്യങ്ങളിലടക്കം അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എയിംസ് സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രിയോട് ഉൾപ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ ബഡ്ജറ്റിലും അത് ഉൾപ്പെടുത്തിയിട്ടില്ല,
സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി.നഷ്ടപരിഹാരം ജൂലായ്ക്ക് ശേഷവും തുടർന്നുള്ള 5 വർഷങ്ങളിലും ലഭിക്കണം. ധന കമ്മിഷൻ ശുപാർശ ചെയ്ത 2022-23 ലേക്കുള്ള 3.5ശതമാനം ധനകമ്മിക്ക് പകരം നിബന്ധനകൾ ഇല്ലാതെ 4.5ശതമാനം അനുവദിക്കണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശവിമാന കമ്പനികളുടെ സർവീസുകൾ അടിയന്തരമായി അനുവദിക്കണം.
തുറമുഖ ബിൽ,സഹകരണനിയമം,ഡാം സുരക്ഷാ ബിൽ,കന്റോൺമെന്റ് ബിൽ,ഫാക്ടറീസ് റീ ഓർഗനൈസേഷൻ മുതലായ സമാവർത്തിലിസ്റ്റിലുള്ള പല വിഷയങ്ങളിലും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെ നിയമനിർമാണം നടത്തുകയാണ്. ഇത്തരം നീക്കങ്ങളെ പാർലമെന്റിൽ ശക്തമായി എതിർക്കണം.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി ആയിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് നടത്തിയ അഭ്യർത്ഥന നേടിയെടുക്കാൻ ശ്രമിക്കണം. കേന്ദ്രം എച്ച്.എ.ൽഎ.ൽ ഉടമസ്ഥത കയ്യൊഴിയാൻ അന്തിമമായി തീരുമാനിക്കുകയാണെങ്കിൽ പ്രസ്തുത ഉടമസ്ഥാവകാശം മത്സരാധിഷ്ഠിത ടെൻഡർ ഒഴിവാക്കി സംസ്ഥാന സർക്കാരിന് കൈമാറണമെന്ന ആവശ്യം പാർലമെന്റിൽ ശക്തമായി ഉന്നയിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.