kodiyeri-

പാർട്ടിയുടെ ബഹുജനാടിത്തറ വിപുലീകരിക്കുകയാണ് സി.പി.എമ്മിന്റെ മുഖ്യലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കുള്ളിൽ പ്രാദേശികമായുണ്ടാകുന്ന തർക്കങ്ങളെ വിഭാഗീയതയായി വളരാനനുവദിക്കില്ലെന്നും ഏതെങ്കിലും നേതാവിനെ കേന്ദ്രീകരിച്ച് നീക്കങ്ങളുണ്ടായാൽ തകർക്കുമെന്നും കോടിയേരി വ്യക്തമാക്കി. എറണാകുളം ജില്ലയിൽ ധനമൂലധനശക്തികളുടെ കേന്ദ്രീകരണം കാരണം വലതുപക്ഷ ആശയപ്രചരണത്തിന് മേൽക്കൈ ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇതിനെ നേരിടാനുതകുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും കോടിയേരി പറഞ്ഞു. ചൊവ്വാഴ്ച എറണാകുളത്ത് തുടങ്ങുന്ന സി.പി.എം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ കോടിയേരി നിലപാട് വ്യക്തമാക്കുന്നു.

 ചോദ്യം: സംസ്ഥാനസമ്മേളനം മുന്നോട്ടുവയ്ക്കുന്ന പ്രധാന ദൗത്യം?

- പാർട്ടിയുടെ ബഹുജന സ്വാധീനം വർദ്ധിപ്പിക്കുക, അതുവഴി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബഹുജനാടിത്തറ വിപുലീകരിക്കുക. അതാണ് പ്രധാനമായ സന്ദേശം. അതോടൊപ്പം ഭാവികേരള വികസനത്തിന് വേണ്ടിയുള്ള കർമ്മപദ്ധതി പാർട്ടി ആവിഷ്കരിക്കും. നവകേരള സൃഷ്ടിക്കു വേണ്ടിയുള്ള പാർട്ടിയുടെ കാഴ്ചപ്പാട് അതാണ്. അത് വിശദീകരിക്കുന്ന രേഖ കൂടി സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കും. പ്രവർത്തന റിപ്പോർട്ടും ഈയൊരു രേഖയും ഇത്തവണ അവതരിപ്പിക്കുന്നുണ്ട്. അത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

ചോദ്യം: പ്രതിസന്ധികൾക്കും വിവാദങ്ങൾക്കും നടുവിലാണ് ഇടതുമുന്നണിക്ക് തിളക്കമാർന്ന തുടർവിജയമുണ്ടായത്. ജനമർപ്പിച്ച പ്രതീക്ഷ വലുതാണ്. ആ പ്രതീക്ഷയ്ക്കൊത്തുയരുക എന്നത് ചുമതലാഭാരം കൂട്ടുന്നുണ്ടോ?

- ഭരണം ജനങ്ങൾക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. അതിനൊത്തുയർന്ന് സർക്കാർ പ്രവർത്തിക്കും. പാർട്ടിയും ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനം സംഘടിപ്പിക്കും. അതൊരു ഭാരമാകുന്നതെങ്ങനെ.

കെ-റെയിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷമുയർത്തുന്ന വിമർശനങ്ങൾക്കപ്പുറത്തേക്കുള്ള ആശങ്കകൾ ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളടക്കം പങ്കുവയ്ക്കുന്നുണ്ട്. അതിനെ ശരിയായി അഡ്രസ്സ് ചെയ്യാനായോ? ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന ആശയ പ്രചരണപരിപാടികൾ പ്രത്യേകമായി പാർട്ടി ആലോചിക്കേണ്ടതല്ലേ?

- കെ-റെയിൽ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. അത് തടസ്സപ്പെടുത്താൻ വേണ്ടി പല രൂപത്തിൽ ആളുകൾ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയോദ്ദേശത്തോടെ ശ്രമിക്കുന്നവരുണ്ട്. ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പരിസ്ഥിതിപ്രശ്നങ്ങളൊക്കെ ഉന്നയിക്കുന്നവരുണ്ട്. അവരുടെ ആശങ്കകളൊക്കെ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കത്തക്ക വിധത്തിലുള്ള എല്ലാ വാദഗതികളും സി.പി.എമ്മിന്റേതായി പുറത്തുവന്നുകഴിഞ്ഞു. ആ കാര്യങ്ങൾ വീടുവീടാന്തരം കയറി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സി.പി.എം ശ്രമിക്കും. പദ്ധതിക്ക് പിന്നിൽ ജനങ്ങളെ അണിനിരത്തി അത് നടപ്പാക്കുക എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനസമ്മേളനം ആ നിലയ്ക്കുള്ള പ്രചരണപദ്ധതികൾ ആലോചിക്കുമെന്നാണോ?

- ഇപ്പോൾ തന്നെ അത് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിന് വ്യക്തമായ രൂപം സമ്മേളനം കൊടുക്കും.

രണ്ട് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയമുണ്ടായെങ്കിലും കേരളത്തിൽ 50 ശതമാനം ജനങ്ങളുടെ പിന്തുണ ഇനിയും ആർജിക്കാനായിട്ടില്ലെന്ന സ്വയം വിലയിരുത്തൽ സി.പി.എം നടത്തുന്നുണ്ട്. അത് മുന്നിൽ കണ്ട് ഇനി മുന്നണിവിപുലീകരണമടക്കമുള്ള വഴികളിലേക്ക് ആലോചനയുണ്ടോ?

- മുന്നണി വിപുലീകരണം കൊണ്ട് ബഹുജനാടിത്തറ വികസിപ്പിക്കാൻ സാധിക്കണമെന്നില്ല. പ്രധാനമായി പാർട്ടി ലക്ഷ്യമിടുന്നത് സി.പി.എമ്മിന്റെ ബഹുജനാടിത്തറ വിപുലീകരിക്കണമെന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സി.പി.എമ്മാണ്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി സി.പി.എം ഇനിയും വളർന്നിട്ടില്ല. ഈ ദൗർബല്യം പരിഹരിക്കാനാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിന് വേണ്ടി വർഗസംഘടനകൾ കെട്ടിപ്പടുക്കുക. ബഹുജനസംഘടനകൾ ശക്തിപ്പെടുത്തുക. അസംഘടിതരായ ജനവിഭാഗങ്ങളെ സംഘടിപ്പിക്കുക. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. അവശതയനുഭവിക്കുന്നവരുടെ പ്രശ്നങ്ങളേറ്റെടുക്കുക. പരമദരിദ്രരുടെ കാര്യത്തിൽ പ്രഥമപരിഗണന കൊടുക്കുക. ഇങ്ങനെയുള്ള പ്രശ്നങ്ങളേറ്റെടുത്ത് പാർട്ടി പ്രവർത്തിക്കണം. സമൂഹത്തിലിന്ന് വയോജനങ്ങളുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവരുടെ. അവർ വിവിധങ്ങളായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വയോജനപ്രശ്നങ്ങൾക്ക് പ്രത്യേകമായി പരിഗണന കൊടുക്കുക. ജീവിതത്തിൽ ആരും നോക്കാനില്ലാത്ത പ്രശ്നങ്ങൾ ചില കുടുംബങ്ങൾ നേരിടുന്നുണ്ട്. അതുപോലുള്ള പ്രശ്നങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കേണ്ടതുണ്ട്. വർഗീയശക്തികൾ കേരളത്തിൽ നടത്തുന്ന വലതുപക്ഷവത്കരണം. അതിനെ ചെറുക്കാനാവശ്യമായ ശക്തമായ ആശയപ്രചരണം നടത്തണം. പ്രത്യേകിച്ച് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വലതുപക്ഷ ശക്തികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. മതസംഘടനകളും ജാതിസംഘടനകളും ഒക്കെ അതിൽ കേന്ദ്രീകരിക്കുന്നു. അത്തരത്തിൽ ആരാധനാലയങ്ങളെ വർഗീയശക്തികളിൽ നിന്ന് മോചിപ്പിക്കുക എന്നതിൽ ജനങ്ങളുടെ ഇടപെടലുണ്ടാകണം. വലതുപക്ഷത്തിന്റെ ആശയം വിവിധ രീതികളിലാണ് അവതരിപ്പിക്കുന്നത്. അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കൽ, മയക്കുമരുന്ന് ഉപയോഗം വർദ്ധിപ്പിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. അതിൽ നിന്നെല്ലാം ജനങ്ങളെ മോചിപ്പിക്കാനുള്ള വ്യക്തമായ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. ഇടതുപക്ഷാശയങ്ങൾക്ക് ശക്തമായ ബഹുജനാടിത്തറയുള്ള സംസ്ഥാനമാണ് കേരളം. ആ ആശയത്തെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമിപ്പോൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിൽ എല്ലാ വർഗീയശക്തികളും സാമുദായികവിഭാഗത്തിൽ പെട്ടവരുമുണ്ട്. അതിനെ നേരിടാൻ കഴിയത്തക്കവിധത്തിൽ ശക്തമായ ആശയപ്രചരണം നടത്തണം. യുക്തിബോധവും ശാസ്ത്രബോധവും ചരിത്രബോധവുമുള്ള സമൂഹമാക്കി കേരളീയസമൂഹത്തെ മാറ്റണം. അതിന് സഹായകമായ വിധത്തിലുള്ള വലിയ പ്രചരണപരിപാടികൾ സംഘടിപ്പിക്കണം. ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ, ബുദ്ധിജീവികൾ, ചരിത്രകാരന്മാർ, ഗ്രന്ഥശാലാ പ്രവർത്തകർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവരെയെല്ലാം ഏകോപിപ്പിച്ചുള്ള വലിയൊരു പ്രചരണപരിപാടിക്ക് രൂപം കൊടുക്കണമെന്നാണ് പാർട്ടി ഉദ്ദേശിക്കുന്നത്. അതിനുള്ള വ്യക്തമായ രൂപം സംസ്ഥാനസമ്മേളനം ആവിഷ്കരിക്കും.

ചോദ്യം: തുടർവിജയത്തിനിടയിലും മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ പാർട്ടിക്ക് ഇപ്പോഴും സ്വാധീനക്കുറവുണ്ട്?

- മദ്ധ്യകേരളത്തിൽ എറണാകുളം ജില്ലയാണിപ്പോൾ യു.ഡി.എഫിന് മുൻകൈയുള്ള ജില്ല. പുതിയ ഘടകകക്ഷികൾ വന്നതിന്റെ ഫലമായി പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടതുപക്ഷത്തിന് മുൻകൈ ലഭിച്ചിട്ടുണ്ട്. എറണാകുളം പക്ഷേ ഇപ്പോഴും യു.ഡി.എഫിന് മുൻകൈയുള്ള ജില്ലയായി തുടരുന്നതിന് പല കാരണങ്ങളുണ്ട്. ഇടത്തരം-മദ്ധ്യവർഗ വിഭാഗം അവിടെ കൂടുതലാണ്. നഗരമേഖലയിലുള്ളവരുടെ എണ്ണവും കൂടുതലാണ്. സമ്പന്നവർഗം അവിടെ വളർന്നുവരുന്നു. നാട്ടിൻപുറത്തും ധനികവർഗം അവിടെ വളർന്നുവന്നിട്ടുണ്ട്. പല തരത്തിലുള്ള ധനമൂലധനശക്തികളുടെ കേന്ദ്രീകരണം എറണാകുളത്താണ്. അതിന്റെയെല്ലാം ഫലമായുള്ള വലതുപക്ഷ ആശയപ്രചരണം ശക്തമായി നടക്കുന്ന ജില്ലയാണ് എറണാകുളം. അതിനെക്കൂടി നേരിട്ട് കൊണ്ട് പ്രവർത്തിക്കത്തക്ക വിധത്തിലുള്ള പരിപാടികളാണ് ആവിഷ്കരിക്കാൻ പാർട്ടി ഉദ്ദേശിക്കുന്നത്. പാർട്ടിക്ക് ബഹുജനസ്വാധീനമുണ്ടെങ്കിലും ആ അടിത്തറ വിപുലീകരിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കും.

ചോദ്യം: നേതൃതലത്തിൽ വിഭാഗീയതയുടെ അസ്വസ്ഥതയില്ലാത്ത സമ്മേളനകാലമാണിത്. പക്ഷേ പ്രാദേശികമായി വിഭാഗീയതകൾ തലപൊക്കുന്നതിന്റെ സൂചനകൾ പ്രത്യേകിച്ച് ആലപ്പുഴ, പാലക്കാട് ജില്ലകളിലും മറ്റും കാണുന്നുവെന്ന് പാർട്ടി തന്നെ വിലയിരുത്തുന്നുണ്ട്. തുടർഭരണകാലത്ത് സംഘടനാസംവിധാനം കെട്ടിപ്പടുക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം പ്രാദേശികതലത്തിലാവുമ്പോൾ ഇത്തരം അനഭിലഷണീയ പ്രവണതകളെ എങ്ങനെയാണ് കാണുന്നത്?

- വിഭാഗീയതയും ഗ്രൂപ്പിസവും മേലെ നിന്ന് തുടങ്ങുന്നതാണ് നേരത്തേയുണ്ടായ അനുഭവം. അതിത്തവണ പൂർണമായി അവസാനിപ്പിക്കാനായി. ഉന്നതതലത്തിലാരും വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിന് അന്ത്യം കുറിക്കാനായി. അനുഭവത്തിൽ നിന്നെല്ലാവരും പാഠം പഠിച്ചു. ചില ജില്ലകളിലെ പ്രശ്നം സംസ്ഥാനതലത്തിലെ ഏതെങ്കിലും കേന്ദ്രത്തിന്റെ ഇടപെടലിന്റെ ഭാഗമായുള്ളതല്ല. ആ ജില്ലകളിലുള്ള ചില പ്രത്യേക പ്രശ്നങ്ങളുടെ പേരിലാണ്. അതുകൊണ്ട് അത് വേഗം പരിഹരിക്കാനാവും. സംഘടനയെ ബാധിക്കുന്ന നിലയിലേക്കത് വളർന്നിട്ടില്ല. പ്രാദേശികമായ എന്തെങ്കിലും തർക്കത്തിന്റെ ഭാഗമായ പ്രശ്നങ്ങളാണ്. വിഭാഗീയതയും ഗ്രൂപ്പിസവുമായി വളരാൻ പാർട്ടി അനുവദിക്കില്ല. വ്യക്തികൾക്ക് പിന്നിൽ ചിലയാളുകളെ അണിനിരത്താൻ പ്രാദേശികമായി ചില ശ്രമം നടക്കുന്നതിന്റെ ഭാഗമാണത്. ഇടപെട്ടുകഴിഞ്ഞാൽ പരിഹരിക്കാൻ സാധിക്കാത്ത ഒരു പ്രശ്നവുമില്ല. പാർട്ടിക്ക് പിന്നിലാണ് ജനങ്ങൾ അണിനിരക്കേണ്ടത്. ഏതെങ്കിലും വ്യക്തിക്ക് പിന്നിലല്ല. കേരളത്തിൽ മുൻകാലത്തുണ്ടായ വിഭാഗീയതയുടെ പ്രശ്നം വ്യക്തികൾക്ക് പിന്നിൽ ചിലയാളുകൾ അണിനിരന്നതിനെ തുടർന്നുണ്ടായതാണ്. നേതൃത്വത്തിൽ ചിലയാളുകളെ കേന്ദ്രീകരിച്ച് നിന്നുവെന്നതാണ്. അങ്ങനെയൊരു പ്രശ്നം നിലനിൽക്കുന്നില്ല. അങ്ങനെയേതെങ്കിലും പ്രാദേശികമായി ഒരു നേതാവിനെ ചുറ്റിപ്പറ്റി കേന്ദ്രമുണ്ടെങ്കിൽ അത് തകർക്കുക തന്നെ ചെയ്യും. അങ്ങനെ പ്രത്യേക തുരുത്തുകളായി പ്രവർത്തിക്കാനാരെയും സമ്മതിക്കില്ല.

ചോദ്യം: പക്ഷേ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഇത്തരം അനഭിലഷണീയ ചർച്ചകൾക്ക് തടയിട്ടതിന് തൊട്ടുപിന്നാലെ യു. പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക് പോസ്റ്റ് പാർട്ടിക്കുള്ളിൽ വിവാദമായി?

- അതവരുടെ വ്യക്തിപരമായ ഒരഭിപ്രായമാണ്. അതവർ തന്നെ പിൻവലിച്ചു. എനിക്ക് തെറ്റ് പറ്റിപ്പോയിയെന്നറിയിച്ച് അവർ സംസ്ഥാനകമ്മിറ്റിക്ക് കത്ത് തന്നിട്ടുണ്ട്. അതൊരു വിഭാഗീയതയുടെ പ്രശ്നമായി വരാൻ പോകുന്നില്ല. അതൊറ്റപ്പെട്ട സംഭവമാണ്. അവർക്കുതന്നെ തെറ്റ് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. പാർട്ടി അക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. അത്തരം കാര്യങ്ങൾ പരസ്യമായി പ്രകടിപ്പിക്കാൻ പാർട്ടി അംഗത്തിന് അവകാശമില്ല. പാർട്ടിക്കകത്ത് അങ്ങനെ അഭിപ്രായം പറയാം. പാർട്ടിക്കകത്ത് പ്രകടിപ്പിക്കേണ്ട അഭിപ്രായം പാർട്ടിക്ക് പുറത്ത് ഫേസ്ബുക് വഴിയായാലും പ്രകടിപ്പിക്കുന്നത് പാടില്ല. അങ്ങനെയുള്ള തെറ്റ് സംഭവിച്ചാൽ അത് തിരുത്തിക്കുകയെന്നതാണ് പാർട്ടി സ്വീകരിക്കുന്ന സമീപനം. അത് വിഭാഗീയപ്രശ്നമായൊന്നും ആലപ്പുഴയിൽ വളരാനേ പോകുന്നില്ല.

ചോദ്യം: 75 വയസ്സ് പ്രായപരിധി കർശനമാക്കാൻ പോകുന്നു. പാർട്ടി കൂടുതൽ ചെറുപ്പമാകുകയാണോ?

- പാർട്ടി എപ്പോഴും ഊർജ്ജസ്വലമായിരിക്കും. പ്രായമായവരും ചെറുപ്പക്കാരും അനുഭവസമ്പത്തുള്ളവരും പുതിയ തലമുറയിൽ പെട്ടവരും വ്യത്യസ്ത തലങ്ങളിലുള്ളവരുണ്ടാകും. സ്വാഭാവികമായി പുതിയ കുറേ പേരെ ഉൾക്കൊള്ളണമെങ്കിൽ ഒരു സംവിധാനമില്ലെങ്കിൽ ഒരേ നിലയിൽ തുടരും. എത്ര കമ്മിറ്റി വന്നാലും ഒരേയാളുകൾ തുടരുമ്പോൾ പുതിയവർക്ക് പ്രവേശനം കിട്ടില്ല. അംഗസംഖ്യ വർദ്ധിപ്പിച്ചാലത് ബൂർഷ്വാ പാർട്ടികളുടേത് പോലെയാകും. അതും സാദ്ധ്യമല്ല. നിശ്ചിത അംഗങ്ങളേ പാടുള്ളൂ. സ്വാഭാവികമായി നിശ്ചിതപ്രായപരിധിയിൽ പെട്ടവർ മാറി നിൽക്കുക. അവരെ ഒഴിവാക്കുന്നതല്ല. അവർക്ക് മറ്റ് ഉത്തരവാദിത്വങ്ങൾ കൊടുക്കും. 75 വയസ്സ് കഴിഞ്ഞവർക്ക് മറ്റ് ഉത്തരവാദിത്വങ്ങളേറ്റെടുക്കാനാവും. പാർട്ടി സംസ്ഥാനകമ്മിറ്റി തന്നെ മറ്റുത്തരവാദിത്വങ്ങൾ നൽകും. ആരെയും ഒഴിവാക്കുന്നില്ല. കമ്മിറ്റിയിലില്ലെങ്കിലും സംസ്ഥാനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾക്കെല്ലാം സംസ്ഥാനകമ്മിറ്റിയുടെ കീഴിൽ ഒരു യൂണിറ്റ് നിശ്ചയിച്ച് നൽകും. സംസ്ഥാനകമ്മിറ്റിയുടെ ഭാഗമായി തന്നെ പ്രവർത്തിക്കും. ചിലരെ ക്ഷണിതാക്കളാക്കും. ഇവരെയെല്ലാം ഉൾക്കൊള്ളുന്ന സമീപനമാകും സ്വീകരിക്കുക.

ചോദ്യം: പ്രായപരിധി പിന്നിട്ടാലും വളരെ സജീവമായി നിൽക്കുന്നവർക്ക് ഇളവുണ്ടാകുമോ?

- അത് ഓരോ കേസും പ്രത്യേകം പരിശോധിച്ചേ പറയാനാകൂ. പൊതുവിൽ അങ്ങനെയുള്ള നിലപാടല്ല. ഒഴിവാക്കുന്നവർക്ക് മറ്റ് ഉത്തരവാദിത്വങ്ങൾ നൽകും. കമ്മിറ്റിയിൽ നിന്ന് മാറ്റിനിറുത്തപ്പെടുന്നുവെന്നേയുള്ളൂ. അവർക്കുള്ള എല്ലാ സംരക്ഷണവും പാർട്ടി നൽകും. ഇന്ന് നൽകിവരുന്ന അലവൻസ് അവർക്ക് കൊടുക്കും. മെഡിക്കൽ സഹായമുണ്ടാകും. മാറി നിൽക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ അവരെ സജീവമാക്കി നിറുത്തും.

ചോദ്യം: അടുത്തിടെ കെ.ടി. ജലീൽ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതും തോമസ് ഐസക് കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി പോസ്റ്റിട്ടതും വലിയ ചർച്ചയായിട്ടുണ്ട്?

- ആരെങ്കിലും വഴിക്ക് പോകുമ്പോൾ ഒരാളെ കാണുന്നതിന് എന്ത് രാഷ്ട്രീയമാനമാണുള്ളത്. ഞാനൊരു വഴിക്ക് പോകുമ്പോൾ കുഞ്ഞാലിക്കുട്ടിയെ കണ്ടാൽ സംസാരിക്കില്ലേ. അത് രാഷ്ട്രീയമായ ചർച്ചയാണോ. വ്യക്തിപരമായി സംസാരിക്കുന്നതൊക്കെ രാഷ്ട്രീയമാണോ? തോമസ് ഐസക് എഴുതിയത് ജനകീയാസൂത്രണത്തിന്റെ കാലത്ത് മുസ്ലിംലീഗ് എടുത്ത സമീപനത്തെക്കുറിച്ചാണ്. അത് ശരിയുമായിരുന്നു. മുസ്ലിംലീഗ് ജനകീയാസൂത്രണത്തോട് നല്ല നിലയിൽ സഹകരിച്ചിട്ടുണ്ട്. കോൺഗ്രസ് എടുത്ത സമീപനമല്ല ലീഗ് സ്വീകരിച്ചത്. അതിന്റേതായ നേട്ടം മലപ്പുറം ജില്ലയിലുണ്ടായിട്ടുമുണ്ട്. അന്ന് ലീഗ് എടുത്ത സമീപനത്തിന്റെ ഭാഗമായാണ് ആ ജില്ലയിൽ നല്ല തോതിൽ നടപ്പാക്കാനായത്. അത് ചൂണ്ടിക്കാണിച്ചത് രാഷ്ട്രീയമല്ല. ഇവിടെയുള്ള പ്രശ്നം എന്തെങ്കിലുമൊന്ന് ചൂണ്ടിക്കാണിച്ചാൽ ഉടനെയത് രാഷ്ട്രീയമാകും. എല്ലാം രാഷ്ട്രീയസംഭവമായിട്ടല്ല കാണേണ്ടത്. ചില ചരിത്രസംഭവങ്ങൾ നമുക്ക് ഓർമ്മിപ്പിക്കേണ്ടി വരും.

ചോദ്യം: ഇവിടെ പ്രശ്നം ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ രാഷ്ട്രീയയുദ്ധം പ്രഖ്യാപിച്ചയാളാണ് എന്നതാണ്?

- രാഷ്ട്രീയമായി മുസ്ലിംലീഗിനെ സി.പി.എം എതിർക്കുന്നുണ്ടല്ലോ. ആ എതിർപ്പ് തുടരും. അതേസമയം, വ്യക്തിപരമായി എവിടെയെങ്കിലും കണ്ടുമുട്ടി, ഒരു കല്യാണസ്ഥലത്ത് കണ്ടു, അല്ലെങ്കിൽ ഒരു പൊതുസ്ഥലത്ത് കണ്ടു, അപ്പോൾ മുഖം തിരിച്ച് നടക്കണമെന്ന് പാർട്ടി ആർക്കും നിർദ്ദേശം കൊടുത്തിട്ടില്ല. ഞാനായാൽ പോലും കാണും. കുഞ്ഞാലിക്കുട്ടിയെ വഴിക്ക് കണ്ടാൽ നിങ്ങളോട് ലോഹ്യം പറയില്ലെന്ന് പറഞ്ഞ് മാറി നിൽക്കുമോ? അങ്ങനെ ചർച്ച കൊണ്ടുവരുന്നത് തന്നെ രാഷ്ട്രീയമായി നല്ലതല്ല. എല്ലാം രാഷ്ട്രീയചർച്ചയായി ചില മാദ്ധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് കേരളത്തിന്റെ ആരോഗ്യകരമായ രാഷ്ട്രീയാവസ്ഥയ്ക്ക് സഹായകരമല്ല.

ചോദ്യം: കോൺഗ്രസിലും യു.ഡി.എഫിലും അസ്വസ്ഥതകളുണ്ട്. അതേതെങ്കിലും തരത്തിൽ ഇടതിന് നേട്ടമാണോ?

- തുടർഭരണം അവരൊട്ടും പ്രതീക്ഷിച്ചതല്ല. അവർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, തുടർഭരണം എൽ.ഡി.എഫിന് കിട്ടുകയാണെങ്കിൽ സർവനാശമായിരിക്കുമെന്ന്. ആ പ്രചരണം കണ്ടുകൊണ്ട് അവരുടെ അണികൾ തന്നെ യു.ഡി.എഫിനൊപ്പം പൂർണമായി നിന്നില്ല. ഒരു വിഭാഗം എൽ.ഡി.എഫിനൊപ്പം നിന്നു. അതിന്റെ ഭാഗമായി അവർ അസ്വസ്ഥരാണ്. ഭാവിയെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടു. അതിന്റേതായ ചർച്ചകളും അസ്വസ്ഥതകളും കോൺഗ്രസിനകത്ത് ശക്തിപ്പെട്ട് വരുന്നു. അവർ പല ഗ്രൂപ്പുകളായി തിരിഞ്ഞു. ഇപ്പോൾ തന്നെ പത്രവാർത്തകൾ നോക്കിയാൽ ഗ്രൂപ്പിസമില്ലാതാക്കാൻ ശ്രമിച്ചിട്ട് ഗ്രൂപ്പുകളുടെ എണ്ണം പെരുകിയിരിക്കുകയാണ്. മുസ്ലിംലീഗിനാണെങ്കിൽ 10 കൊല്ലം ഭരണത്തിൽ നിന്ന് മാറി നിന്ന അനുഭവം മുമ്പില്ല. അതിന്റെയെല്ലാം ഭാഗമായി ഭാവിയെക്കുറിച്ച് അവർക്കും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ഇതേ നിലയിൽ പോവുകയാണെങ്കിൽ എൽ.ഡി.എഫിന് മൂന്നാം തുടർഭരണവും സാദ്ധ്യമാണെന്ന തോന്നലുണർന്ന് കഴിഞ്ഞിട്ടുണ്ട്. 5 കൊല്ലം വീതം മാറുന്ന ശൈലിയിലാണവർ നിൽക്കുന്നത്. തുടർച്ചയായി 10 വർഷമൊക്കെ പ്രതിപക്ഷത്തിരുന്നവരാണ് ഞങ്ങൾ. അവർക്ക് അങ്ങനെയൊരനുഭവമില്ലാത്തതിന്റെ വെപ്രാളം പ്രകടമാണ്. അതിന്റെ ഭാഗമായി അവരുടെ അണികൾ ഇടതുപക്ഷത്തിലേക്ക് ആകൃഷ്ടരാകുന്നു.

ചോദ്യം: തുടർഭരണം പാർട്ടി അണികളെ ആലസ്യരാക്കുമോ?

- അതിന്റെ പേരിൽ ഞങ്ങൾക്ക് ഒരു പ്രാവശ്യമേ ഭരണം തരാവൂ എന്നാവശ്യപ്പെടണോ? തെറ്റായ ചിന്തയിൽ നിന്നനുയർന്നുവന്ന സംശയങ്ങളാണിത്. പാർട്ടിക്ക് തുടർഭരണം കിട്ടിയത് പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായകരമാണ്. ഒരാലസ്യവുമുണ്ടാകില്ലെന്ന് മാത്രമല്ല, പുതിയ കാലഘട്ടത്തിനനുസരിച്ച് പ്രവർക്കിക്കാൻ പാർട്ടി സഖാക്കൾ കരുത്ത് നടത്തും. ഇന്നത്തെ കാലഘട്ടത്തിലെ വർഗസമരം തന്നെയാണ് എൽ.ഡി.എഫ് പ്രകടനപത്രികയിൽ പരാമർശിക്കുന്നത്. ഓരോ കാലഘട്ടത്തിലും വർഗസമരത്തിൽ മാറ്റങ്ങൾ വരും. ഈ കാലഘട്ടത്തിലെ വർഗസമരം സർക്കാരിനെ പ്രവർത്തിപ്പിച്ചുകൊണ്ട് ഇടപെടുന്നതാണ്. ആ കാഴ്ചപ്പാട് പാർട്ടിയണികളിലേക്കെത്തിക്കാനാണ് പാർട്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആലസ്യമല്ല, കൂടുതൽ ഊർജസ്വലമാവുകയാണ് പാർട്ടി.

ചോദ്യം: അഖിലേന്ത്യാതലത്തിലെ ഇടതുപക്ഷ ഐക്യമെന്ന നിലപാടിൽ നിന്ന് ഭിന്നമായാണ് കേരളത്തിൽ ആർ.എസ്.പി യു.ഡി.എഫിനൊപ്പം നിൽക്കുന്ന സ്ഥിതി. അവരെ തിരിച്ചെത്തിക്കുമോ?

- അതിനിപ്പോൾ വലിയ സാദ്ധ്യതയില്ല. കാരണം അവരിപ്പോൾ കേരളത്തിലെ കോൺഗ്രസിന് അടിപ്പെട്ടിരിക്കുകയാണ്. അവർക്ക് പ്രത്യേക രാഷ്ട്രീയമില്ല. ഏതെങ്കിലും ചില നേതാക്കളുടെ വ്യക്തിപരമായ പ്രശ്നത്തിന് മാത്രമായി നിൽക്കുന്ന പ്രസ്ഥാനമായി കേരളത്തിലെ ആർ.എസ്.പി ചുരുങ്ങി. അവർക്കൊരു പാർലമെന്റ് മെമ്പർസ്ഥാനം നിലനിറുത്തണമെന്ന ഒറ്റ ചിന്തയേ ഉള്ളൂ. അസംബ്ലിയിൽ ഒരു സ്ഥാനവുമില്ല. തദ്ദേശഭരണസ്ഥാപനങ്ങളിൽ ഉള്ളതെല്ലാം പോയി. പക്ഷേ എന്നാലും അവർ കോൺഗ്രസിനൊപ്പം നിൽക്കുന്നത് എം.പി സ്ഥാനം കിട്ടുമോയെന്ന് മോഹിച്ചാണ്. അത് പോകുന്നത് വരെ ഇങ്ങനെ തന്നെ നിൽക്കും. അത് തുടരണോയെന്ന് ജനങ്ങളാണ് തീരുമാനിക്കുക. അപ്പോഴാണ് ആർ.എസ്.പിക്ക് കാര്യം മനസ്സിലാവുക. ഞങ്ങളിപ്പോഴതിന് മുൻകൈയെടുക്കാനുദ്ദേശമില്ല.

ചോദ്യം: ഇടതുമുന്നണിക്കകത്ത് ഐ.എൻ.എല്ലിലും മറ്റും പ്രശ്നമുണ്ട്?

- അതൊന്നും മുന്നണിയെ ബാധിക്കാൻ പോകുന്നില്ല. ഐ.എൻ.എല്ലിനകത്തുണ്ടാകുന്ന പ്രശ്നം ഇടതുമുന്നണിയെ എങ്ങനെ ബാധിക്കാനാണ്. അവർ മുന്നണിയിലുണ്ടായിരുന്നില്ല കുറേക്കാലം. ഇപ്പോഴാണ് ഞങ്ങൾ മുന്നണിയിലേക്കെടുത്തത്. മുന്നണിയുടെ കാഴ്ചപ്പാടിനനുസരിച്ച് അവർക്ക് പ്രവർത്തിക്കാനാകുന്നില്ലെങ്കിൽ അവർ മുന്നണിയിലുണ്ടാവില്ല. അതവരോട് തന്നെ പറഞ്ഞിട്ടുണ്ട്.