dutten

വിതുര: വിതുര ഐസർ കാമ്പസിലെ ക്വാർട്ടേഴ്സിന്റെ ആറാം നിലയിൽ നിന്ന് കാൽവഴുതി വീണ് പന്ത്രണ്ടുകാരൻ മരിച്ചു. ഐസറിലെ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മധു തലക്കുളം-ഛായ ദമ്പതികളുടെ മൂത്ത മകൻ ദത്തൻ ആണ് മരിച്ചത്. കാമ്പസിലെ സി. 1 ഫ്ളാറ്റിൽ കളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. സംഭവസമയത്ത് മാതാവും ഇളയ കുട്ടി ദേവനും സാധനങ്ങൾ വാങ്ങാൻ പുറത്തു പോയിരിക്കുകയായിരുന്നു. പിതാവ് ജർമ്മനിയിൽ പഠന ക്ലാസ്സിൽ പങ്കെടുക്കുകയാണ്.

കുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുന്നത് സമീപവാസികളാണ് കണ്ടത്. ഉടനെ ആംബുലൻസിൽ വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് ജർമ്മനിയിൽ നിന്നെത്തിയ ശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ദത്തൻ സ്‌കൂളിൽ പോയിരുന്നില്ല.