pinarayi

തിരുവനന്തപുരം: യുക്രെയിൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.

യുക്രെയിനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുക്രെയിനിന്റെ കിഴക്കു പ്രദേശങ്ങളായ കീവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് സൗകര്യങ്ങൾ ഒരുക്കുമെന്നും അതുവരെ ഇവർക്ക് എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

കൊടും തണുപ്പിൽ നടന്ന് പോളണ്ടിൽ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രെയിനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി അറിയിച്ചു. ഇത് പരിഹരിക്കാൻ യുക്രെയിൻ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അതിനു കഴിയുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നൽകി.

റഷ്യ വഴിയുള്ള രക്ഷാദൗത്യം സാദ്ധ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് മന്ത്രി അറിയിച്ചു.

ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നിർവഹിച്ച വിദേശ മന്ത്രാലയത്തോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.