p

തിരുവനന്തപുരം:ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു നിർദ്ദേശം. അദാലത്തുകൾ നടത്തി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടു. ഇതിന്റെ പുരോഗതി ആഴ്ച തോറും കളക്ടർമാർ വിലയിരുത്തണം. ഏറ്റെടുത്തു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകണം. മറ്റ് വകുപ്പുകൾ ആവശ്യമായ അനുമതികൾ നൽകണം. രാത്രി ജോലികൾക്ക് തടസമുണ്ടാകില്ല. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പദ്ധതി അവലോകനം നടത്തണം. പൊതുമരാമത്ത്, റവന്യൂവകുപ്പ് മന്ത്രിമാർ പുരോഗതി വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, എൻ.എച്ച്.എ.ഐ റീജിണൽ ഓഫീസർ ബി.എൽ. മീണ തുടങ്ങിയവർ പങ്കെടുത്തു.