a

മാവേലിക്കര: കൊലക്കേസിൽ പരോളിൽ കഴിഞ്ഞുവന്ന പ്രതി ഗഞ്ചാവുമായി പിടിയിൽ. 2015 ലെ ഡെസ്റ്റമൺ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞു വരവേ കൊവിഡ് ആനുകൂല്യത്തോടെ പരോളിൽ ഇറങ്ങിയിരുന്ന വെട്ടിയാർ കല്ലിമേൽ വരിക്കോലേത്ത് എബനേസർ വീട്ടിൽ റോബിൻ ഡേവിഡ് (30)നെ അറുനൂറ്റിമംഗലം മൂലേപ്പള്ളിക്ക് സമീപമുള്ള ഒളിത്താവളത്തിൽ നിന്നും 1.25 കിലോ കഞ്ചാവുമായി മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്തു. പരോളിൽ കഴിഞ്ഞു വരുമ്പോൾ കഴിഞ്ഞ വർഷം ഒക്ടോബർ 13ന് രാത്രി ഇയാൾ അയൽവാസിയെ മർദ്ദിച്ചതിന് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ പരോൾ റദ്ദ് ചെയ്യാൻ പൊലീസ് ജയിൽ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നതാണ്. ഗുണ്ടകൾക്കെതിരെ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ശക്തമാക്കിയതിന്റെ ഭാഗമായി ഇയാളുടെ ഒളിത്താവളം കണ്ടെത്തിയത് മാവേലിക്കര എസ്.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇവിടെനിന്ന് 1.25 കിലോഗ്രാം ഗഞ്ചാവ്, ആയുധങ്ങൾ, മണൽ പാസുകൾ, മുദ്രപ്പത്രങ്ങൾ, സീലുകൾ എന്നിവ കണ്ടെടുത്തു. സുഹൃത്തുക്കളായ ഗുണ്ടകളുമൊത്ത് ഇവിടെ ഗഞ്ചാവ് ബിസിനസിന്റെയും അനധികൃത മണൽ കടത്തിന്റെയും എജന്റായി പ്രവർത്തിക്കുകയായിരുന്നു.എസ്.ഐ അംശു, പി.എസ്.ആനന്ദകുമാർ.ബി, ദീപു പിള്ള, എസ്.സി.പി.ഓമാരായ സിനു വർഗ്ഗീസ്, രാജേഷ് കുമാർ, സുധീഷ്.എസ്, റിയാസ്.വൈ, ശാലിനി.എസ് പിള്ള, സി.പി.ഓമാരായ ജവഹർ.എസ്, സജീർ.ബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.