ഹരിപ്പാട്‌: ഗ്യാസ് ഗോഡൗണിന് സമീപമുണ്ടായ തീപിടുത്തത്തി​ൽ നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം 5.30 ഓടെ അകംകുടി അരണപ്പുറം ജംഗ്ഷന് തെക്കുഭാഗത്തുള്ള ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപത്തെ പറമ്പിലാണ് പറമ്പിൻ്റെ ഉടമ കരിയിലകൾ വലിച്ചു കൂട്ടി തീ ഇട്ടതിനെ തുടർന്ന് തീപിടുത്തമുണ്ടായത്.

പറമ്പിലുണ്ടായിരുന്ന തെങ്ങിലേക്കും തേക്ക് മരത്തിലേക്കും തീ പടർന്നു കത്തി. തീ പടരുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികളും നാട്ടുകാരും സമീപത്തെ വീട്ടിൽ നിന്ന് പൈപ്പ് വഴിയും കൈയ്യിൽ കിട്ടിയ പാത്രങ്ങളിലും ബക്കറ്റുകളിലും വെള്ളം കോരി ഒഴിച്ചു തീ കൂടുതൽ പടരാതെ നോക്കി. വിവരമറിഞ്ഞ് ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റും എത്തി തീ അണയ്ക്കുകയുമായിരുന്നു.ഈ സമയത്ത് ഗോഡൗണിനുള്ളിൽ 200 ഓളം നിറ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. തീ പിടിത്തമുണ്ടായ പറമ്പിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് ഗ്യാസ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. സീനിയർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ജയ്സസൺ പി ജോണിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ബിനോയ്, വിശ്വം, ആർ.ഷാജി, അരുൺ, സക്കീർ ഹുസൈൻ, ഹോം ഗാർഡുമാരായ അജയകുമാർ, സഞ്ജയ് എന്നിവരാണ് തീ അണച്ചത്.