ചേർത്തല:ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന ഗ്രീൻ മൊബിലിറ്റി ടെക്‌നോളജീസ് ഹബ് പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിന് പ്രതീക്ഷയാകുന്നു.വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനഭാഗങ്ങൾ വികസിപ്പിച്ചെടുക്കുന്ന സംവിധാനമാണ് മൊബിലിറ്റി ടെക്‌നോളജീസ് ഹബ്ബ്.
റെയിൽവേക്കായി ബോഗിയുടെ ഭാഗങ്ങൾ നിർമ്മിച്ചു നൽകുന്ന കരാർ ഉൾപ്പെടെ ലഭിച്ച ഓട്ടോകാസ്റ്റിന്റെ വളർച്ചക്കും പുതിയ തൊഴിൽ സാദ്ധ്യതകൾക്കും സംസ്ഥാന സർക്കാരിന്റെ പുതിയ സംവിധാനം പ്രയോജനകരമാകുമെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാന ബഡ്ജറ്റിൽ ചേർത്തല നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതി ലഭിച്ചതായി കൃഷിമന്ത്റി പി.പ്രസാദ് അറിയിച്ചു.നഗരത്തിൽ പുതിയ പൊതുമരാമത്ത് കോംപ്ലക്‌സ് നിർമ്മാണത്തിന് 10 കോടിയും, അന്ധകാരനഴി പൊഴിമുഖത്ത് ട്രെട്രോപാഡ് ഉപയോഗിച്ച് രണ്ടു പുലിമുട്ട് നിർമ്മാണത്തിന് 30 കോടിയും,ഒറ്റമശേരി മുതൽ അന്ധകാരനഴി വരെ ട്രെട്രോപാഡ് കടൽഭിത്തിക്ക് 20 കോടിയും,കട്ടച്ചിറകായൽ വേമ്പനാട്ടുകായൽ തെക്കോട്ട് ശുചീകരണവും പുതിയ റെഗുലേറ്റർ നിർമ്മാണത്തിനും 12 കോടിയും,അർത്തുങ്കൽ പള്ളിയിൽ തീർത്ഥാടന കേന്ദ്രത്തിന് ആറുകോടിയും ചേർത്തല ടൗൺ വയോജന വിശ്രമകേന്ദ്രം ഒന്നരകോടിയും അനുവദിച്ചിട്ടുണ്ട്.
ഒറ്റപ്പുന്ന കുറുപ്പംകുളങ്ങര റോഡ് -3.6 കോടി,അന്ധകാരനഴി കടക്കരപ്പള്ളി പൊഴിച്ചാൽ തെക്കേ സ്പിൽവേ മുതൽ തെക്കോട്ട് ആഴംകൂട്ടൽ പദ്ധതിക്ക് 2കോടി,മരുത്തോർവട്ടം കൂറ്റുവേലി റോഡ് -2.6കോടി ,എക്‌സ്‌റേ കുപ്പിക്കവല റോഡ് -2കോടി,വയലാർ പഞ്ചായത്ത് പൊന്നാംവെളി തോട് കല്ലുകെട്ടി സംരക്ഷിക്കൽ- 75 ലക്ഷം,തൈക്കൽബീച്ച്- അന്ധകാരനഴി റോഡ് -6.7കോടി,വേളോർവട്ടം റെയിൽവേ സ്റ്റേഷൻ റോഡ്- 90 ലക്ഷം,വിവിധ ബോട്ട് ജെട്ടികളുടെ പുനരുദ്ധാരണം- 3കോടി എന്നിങ്ങനെയാണ് പദ്ധതികൾ അനുവദിച്ചിരിക്കുന്നത്.