മാവേലിക്കര: മാവേലിക്കരയിലെ വ്യവസായിൽ നിന്നടക്കം കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പള്ളിപ്പാട് സ്വദേശി മുളക്കൽ പുത്തൻവീട്ടിൽ സന്തോഷ് ഈപ്പനെ അറസ്‌റ്റ് ചെയ്യണമെന്ന് തട്ടിപ്പിനിരയായ മാവേലിക്കരയിലെ താജ് മാർബിൾസ് ഉടമ കെ.എം രഘുനാഥൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്ക് രഘുനാഥൻ നൽകിയ പരാതിയിൽ മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. വീട് പണിക്കായി സാധനങ്ങൾ വാങ്ങാനെത്തിയ സന്തോഷ് ഈപ്പൻ സ്ഥാപനത്തിലെ മാനേജർ മധുവുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് രഘുനാഥൻ പറയുന്നു. വിദേശത്തുള്ള സന്തോഷ് ഈപ്പന്റെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 10 കോടി രൂപ കുറഞ്ഞ പലിശക്ക് വായ്പയായി നൽകാമെന്ന ഉറപ്പിൽ 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ഇൻകം ടാക്സ് പെനാൽറ്റി അടക്കാനെന്ന വ്യാജേനയാണ് പലപ്പോഴായി പണം വാങ്ങിയത്. മാനേജർ മധുവാണ് പണ ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ 10 കോടിയുടെ വായ്പക്കുള്ള കരാർ തയ്യാറാക്കിയെങ്കിലും തുക കൈമാറാതിരുന്നതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. സമാനമായ രീതിയിൽ പള്ളിപ്പാട് സ്വദേശിയും പ്രൈവറ്റ് ബസ് ഉടമയുമായ സുനിലിന്റെ കൈയിൽ നിന്ന് 93 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാവേലിക്കര കോടതിയിൽ കേസുണ്ട്. പൊലീസ് കേസ് എടുത്തതോടെ സന്തോഷ് മൂൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്നും ഇപ്പോൾ ഒളിവിലാണെന്നും രഘുനാഥ് പറഞ്ഞു.