
ചേർത്തല: ഇരുട്ടിലായ മുഹമ്മ ജംഗ്ഷനിൽ വഴി വിളക്കും,ബ്ലിങ്കർ ലൈറ്റുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാഴ്ചയിലധികമായി പൂർണമായി ഇരുട്ടിലായതോടെ കവല തിരിച്ചറിയാൻ കഴിയാതെ രാത്രികാലങ്ങളിൽ അപകടങ്ങൾ നിത്യസംഭവമാണ്.വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സോഡിയം ലാമ്പ് അണഞ്ഞതോടെ വാഹനയാത്രക്കാർ ദുരിതത്തിലായി. മധുര-ആലപ്പുഴ സ്റ്റേറ്റ് ഹൈവേയിലെ പ്രധാന കവലകളിൽ ഒന്നാണ് മുഹമ്മ. ജംഗ്ഷന് 50 മീറ്റർ കിഴക്ക് മുഹമ്മ ബസ് സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളതിനാൽ ജംഗ്ഷനാണെന്ന് കരുതി കഞ്ഞിക്കുഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സ്റ്റേറ്റ് ഹൈവേയെ മുറിച്ചു കടന്നാണ് പോകുന്നത്. ഇതാണ് അപകടം വിളിച്ചു വരുത്തുന്നത്. ഇരു ചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. രാത്രി കച്ചവട സ്ഥാപനങ്ങൾ അടക്കുന്നതോടെ കവല പൂർണമായും ഇരുട്ടിലാകും. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ ആലപ്പുഴയിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഇതു വഴി തണ്ണീർമുക്കം ബണ്ടിലൂടെയാണ് കടന്നു പോകുന്നത്. ഇതോടെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ്. മുഹമ്മ പൊലീസിന്റെ നിയന്ത്റണത്തിൽ ഇവിടെ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ വെളിച്ചമില്ലാത്തത് ഇവയുടെ പ്രവർത്തനത്തിനും തടസമാണ് . ബ്ലിങ്കർ ലൈറ്റുകളും വഴിവിളക്കും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
.......
'' ഇരുട്ടിലായ മുഹമ്മ ജംഗ്ഷനിൽ ബ്ലിങ്കർ,വഴിവിളക്കുകൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണം.അപകടങ്ങൾ കുറയ്ക്കാൻ അധികാരികൾ കണ്ണുതുറക്കണം. അല്ലാത്ത പക്ഷം ജംഗ്ഷനിൽ റാന്തൽ വിളക്ക് തെളിച്ചുള്ള പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും.
സി.പി.ഷാജി,രക്ഷാധികാരി,അരങ്ങ് സോഷ്യൽ സർവീസ് ഫോറം.
''വിഷയം ആരും ശ്രദ്ധയിൽപ്പെടുത്തിയില്ല. ജംഗ്ഷനിൽ അടിയന്തിരമായി വഴിവിളക്ക് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.
സ്വപ്ന ഷാബു, മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്