pournami

മാന്നാർ: തൊഴിൽ ചെയ്യാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്ത പിതാവിന് ചുവരെഴുത്തിൽ കൈത്താങ്ങായി പ്ലസ് വൺ വിദ്യാർത്ഥിനിയായ പൗർണമി . മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ കരിയിൽ വീട്ടിൽ പെയിന്റിംഗ് തൊഴിലാളിയായ മണിക്കുട്ടൻ(48 ) നാല് മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നതോടെ സംസാരിക്കാനോ തൊഴിൽ ചെയ്യാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. കല്ലുമലയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്ന ഭാര്യ രാജിയുടെ (44) തുച്ഛമായ വരുമാനാമായിരുന്നു ഏകആശ്രയം. മൂന്ന്പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ട് കാരണം അസുഖം പൂർണമായും ഭേദപ്പെടുന്നതിനു മുമ്പ്തന്നെ മണിക്കുട്ടൻ തൊഴിലിറങ്ങി. പഴയതുപോലെ അച്ഛന് തൊഴിൽചെയ്യാൻ കഴിയുന്നില്ലെന്ന് മനസിലാക്കിയ രണ്ടാമത്തെ മകൾ ചെങ്ങന്നൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ പൗർണമി(17) അവധിദിവസങ്ങളിൽ ബ്രഷുമെടുത്ത് അച്ഛനോടൊപ്പം കൂടുകയായിരുന്നു.ബാംഗ്ലൂരിൽ ഒന്നാം വർഷ ബി.എസ്.സി നേഴ്‌സിംഗിന് പഠിക്കുന്ന മൂത്തമകൾ നവമിയും കുന്നത്തൂർ ഗവ.യു.പി.എസിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അഷ്ടമിയും അച്ഛനെ സഹായിക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ബാനറുകളും മറ്റും എഴുതി അച്ഛനെ പൗർണമി സഹായിച്ചിരുന്നു. മാന്നാറിലെ ഒരു പ്രമുഖസ്ഥാപനത്തിന്റെ ചുവരെഴുത്തിലാണ് ഇപ്പോൾ അച്ഛനോടൊപ്പം പൗർണമി.