rajasree

ചാരുംമൂട്: സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കൃഷി ഓഫീസർക്കുള്ള രണ്ടാം സ്ഥാനം പാലമേൽ കൃഷി ഓഫീസർ പി.രാജശ്രീക്കു ലഭിച്ചു. കാർഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാണ് പുരസ്കാരം രാജശ്രീയെ തേടിയെത്തിയത്. മൂന്നു വർഷമായി പാലമേൽ കൃഷി ഓഫീസറായി പ്രവർത്തിച്ചു വരുന്ന രാജശ്രീ പാലമേൽ പഞ്ചായത്തിലെ കരിങ്ങാലിച്ചാൽ പുഞ്ചയിലെ തരിശുനിലങ്ങളിൽ നൂറുമേനി വിളവ് ലഭ്യമാക്കാൻ കർഷകരെ പ്രാപ്തരാക്കി. 180 ഹെക്ടർ ഭൂമിയിൽ നെൽകൃഷി വ്യാപിപ്പിച്ചു. കരിങ്ങാലിച്ചാൽ പുഞ്ചയിലെ 90 ശതമാനം സ്ഥലവും കൃഷിയോഗ്യമാക്കി. ഓണവിപണി വഴി ഏറ്റവുമധികം പച്ചക്കറി ഉത്പ്പന്നങ്ങൾ കയറ്റി അയച്ച പാലമേൽ കൃഷിഭവന് നേതൃത്വം നൽകി. അദ്ധ്യാപികയായി ജീവിതം തുടങ്ങിയ രാജശ്രീ കൃഷി ഓഫീസറായിട്ട് എട്ടുവർഷമായി. നൂറനാട് ഇടക്കുന്നം തിരുവോണത്തിൽ പരേതനായ വാട്ടർ അതോറിട്ടി വർകസ് സൂപ്രണ്ട് സുകുമാരൻ ഉണ്ണിത്താന്റെയും ചാരുമൂട് വി.വി.എച്ച്.എസ് റിട്ട: ഹെഡ്മിസ്ട്രസ് പത്മാക്ഷിയമ്മയുടെയും മകളാണ്. ഭർത്താവ് വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകൻ എം.നരേന്ദ്രനാഥ്. വിദ്യാർത്ഥികളായ കൃഷ്ണനാഥ്,രാമനാഥ് എന്നിവരാണ് മക്കൾ. സംസ്ഥാന തലത്തിൽ കിട്ടിയ അവാർഡിൽ ഒത്തിരി സന്തോഷമുണ്ടെന്നും പുരസ്കാരം മണ്ണിൽ പൊന്നു വിളയിപ്പിക്കുന്ന കർഷകർക്കു സമർപ്പിക്കുന്നതായും പി.രാജശ്രീ പറഞ്ഞു.