s

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ബോർഡ് മുൻ അംഗമായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അടക്കം എട്ടു പേർക്കെതിരെയുള്ള വിജിലൻസ് കേസ് തുടരണമെന്ന സംസ്ഥാന സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിക്കാതെ സുപ്രീം കോടതി തള്ളി. നിയമനങ്ങളിലെ പിഴവുകളിൽ ക്രിമിനൽ കുറ്റം ആരോപിക്കാനാകില്ലെന്നും, വ്യക്തിപരമായ പകപോക്കൽ കേസിന് പ്രേരണയായിട്ടുണ്ടാകാമെന്നും അപ്പീൽ തള്ളിയ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട തൃശൂർ വിജിലൻസ് കോടതിയുടെ കേസ് തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇലക്ട്രിക്കൽ വിഭാഗത്തിൽ സീനിയർ ടെക്‌നീഷ്യനും ദേവസ്വം ബോർഡിലെ ജീവനക്കാരുടെ പ്രതിനിധിയുമായ എ. രാജുവിനെ ഫോർമാൻ ഗ്രേഡ് ഒന്നിലും കെ. രഞ്ജിത്തിനെ സിസ്റ്റം അനലിസ്റ്റായും നിയമിച്ചത് ക്രമവിരുദ്ധമാണെന്നും, ഇതിന് ഭരണസമിതി കൂട്ടുനിന്നു എന്നുമായിരുന്നു വിജിലൻസ് കേസ്.

എന്നാൽ അഡ്മിനിസ്ട്രേറ്റർ നിർദ്ദേശിക്കുന്ന തസ്തികകൾ സംബന്ധിച്ച ശുപാർശ നൽകുക മാത്രമാണ് ഭരണ സമിതി ചെയ്യുന്നതെന്നും അതു നടപ്പാക്കുന്നത് കമ്മിഷണറാണെന്നും തുഷാർ വെള്ളാപ്പള്ളി ഹൈക്കോടതിയിൽ വാദിച്ചു. കമ്മിഷണറെ കേസിൽ നിന്നൊഴിവാക്കിയതും തസ്തിക അംഗീകരിച്ച് തീരുമാനമെടുക്കേണ്ട നിയമന സമിതിയിൽ ഇല്ലാത്തവരെ ഉൾപ്പെടുത്തിയതും തുഷാറിന്റെ അഭിഭാഷകൻ എ. എൻ. രാജൻ ബാബു ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ ഹൈക്കോടതി ശരിവച്ചത് സുപ്രീംകോടതി പരിഗണിച്ചു.